കിളിമാനൂർ : മടവൂരിൽ വയോധിക ദമ്പതികളെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ചികിത്സയിലിരുന്ന പ്രതിയും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന പനപ്പാംകുന്ന് അജിത്ത് ഭവനിൽ ശശിധരൻ നായർ (75) ആണ് മരിച്ചത്.
കഴിഞ്ഞ ഒന്നിന് മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (67) ഭാര്യ വിമാലാ ദേവി (60) എന്നിവരെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ശശിധരൻ നായർ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യം നടത്തുന്നതിനിടയിൽ ശശിധരൻ നായർക്കും പൊള്ളലേറ്റിരുന്നു. സംഭവത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ച് പള്ളിക്കൽ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കും പൊള്ളലേറ്റതിനാൽ പോലീസ് നിരീക്ഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സുമതി. മക്കൾ: അജിത്ത് പ്രസാദ് (പരേതൻ) തുഷാര ബിന്ദു (പരേത )ഹിമബിന്ദു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ദമ്പതികളെ തീവച്ച് കൊലപ്പെടുത്തിയ കേസ്: ചികിത്സയിലിരുന്ന പ്രതി മരിച്ചു
11:18 PM Oct 03, 2022 | Deepika.com