ചങ്ങനാശേരി: ചങ്ങനാശേരി പൂവം കോളനിയില്‍ ദൃശ്യം മോഡലില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ മറവുചെയ്ത കേസിലെ പിടികൂടാനുള്ള രണ്ട് പ്രതികള്‍ക്കായി ചങ്ങനാശേരിയിൽനിന്നുള്ള പോലീസ് സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരിലെത്തി തെരച്ചില്‍ തുടങ്ങി.
ഈ പ്രതികള്‍ കോട്ടയത്തെ കുപ്രസിദ്ധ ക്രിമിനലുകളാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രധാനപ്രതി ആലപ്പുഴ പാതിരപ്പള്ളി ആര്യാട് മറ്റത്തില്‍ മുത്തുകുമാറി(53)നൊപ്പം ചേര്‍ന്ന് ആലപ്പുഴ ആര്യാട് കിഴക്കേവെളിയില്‍ ബിന്ദുകുമാറി(43)നെ കൊലപ്പെടുത്തി വീടിന്റെ തറ പൊളിച്ച് മറവുചെയ്ത കേസിലാണ് കോട്ടയം സ്വദേശികളായ രണ്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
പ്രതികളുടെ ഫോണ്‍കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും മുത്തുകുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പോലീസ് സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.
ഞായറാഴ്ച പുലര്‍ച്ചയോടെ ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്ത മുത്തുകുമാറിനെ പോലീസ് ചോദ്യം ചെയ്തില്‍നിന്നാണ് കോട്ടയം സ്വദേശികളായ പ്രതികളുടെ ഈ കേസിലെ പങ്ക് തെളിഞ്ഞത്.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും കാരണം ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഇതേസമയം മുത്തുകുമാറും ബിന്ദുകുമാറും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പറയപ്പെടുന്നുണ്ട്.
മണ്‍വെട്ടിയും പാരയും വാങ്ങിയത്
വീട്ടിലെ അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞ്
വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താനെന്നു പറഞ്ഞാണ് മുത്തുകുമാര്‍ സമീപ വീടുകളില്‍നിന്നു മണ്‍വെട്ടിയും പാരയും വാങ്ങിയത്. ബിന്ദുകുമാറിന്റെ മൃതദേഹം മറവുചെയ്തശേഷം ഈ സാധനങ്ങളില്‍ സമീപ വീടുകളില്‍ തിരികെ നല്‍കിയിരുന്നു. പ്രതിയുടെ സാന്നിധ്യത്തില്‍ ഇവ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനുശേഷം മുത്തുകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
ദിവസങ്ങളായി നടത്തിയ ആസൂത്രണങ്ങളുടെയും നീക്കങ്ങളുടെയും വെളിച്ചത്തിലാണ് ബിന്ദുകുമാറിനെ ആലപ്പുഴയില്‍നിന്നു വിളിച്ചുവരുത്തി മദ്യംകൊടുത്തു മയക്കി കൊലപ്പെടുത്തി മൃതദേഹം വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ മറവു ചെയ്തതെന്നും പോലീസ് കരുതുന്നു. കൂട്ടു പ്രതികളെക്കൂടി കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തെങ്കിലേ കൊലപാതകത്തിന്റെ പൂര്‍ണ ചുരുളുകള്‍ അഴിയൂ എന്നും പോലീസ് പറയുന്നു.
ചങ്ങനാശേരി പൂവത്തെ കൊലപാതകം: രണ്ടു പ്രതികള്‍ക്കായി പോലീസ് തമിഴ്നാട്ടില്‍
11:14 PM Oct 03, 2022 | Deepika.com