അമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ ആരോഗ്യ ഇൻഷ്വ റൻസ് പദ്ധതി (കാസ്പ്) കൗണ്ടറിന്റെ പ്രവർത്തനം അവതാളത്തിൽ. ജീവനക്കാരെ പുനർവിന്യസിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ 27 ജീവനക്കാരാണ് ഇവിടെ ജോലി ചെ യ്യുന്നത്. കൂടുതൽ തിരക്കനുഭവപ്പെടുന്നത് മെഡിസിൻ കൗണ്ടറിലാണ്. ഇവിടെ ഏഴു ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും രണ്ടുപേർ മാത്രമാണ് പതിവായുള്ളത്.
ഉച്ചയ്ക്കുശേഷം ഡിസ്ചാർജ് ചെയ്യപ്പെടുന്ന രോഗികൾ കൂട്ടമായി എത്തുമ്പോഴും കൗണ്ടറിൽ തിരക്ക് വർധിക്കുകയാണ്. രോഗികളും ബന്ധുക്കളും കൗണ്ടറിനു മുന്നിൽ തടിച്ചുകൂടുന്നത് പലപ്പോഴും സംഘർഷത്തിനും കാരണമാകുകയാണ്. പഴയ കെട്ടിടത്തിൽ മാനസികാരോഗ്യം, ത്വക്ക്, പിഎംആർ ഉൾപ്പെടെ അ ഞ്ചു കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. ഇതു കൂടാതെ കാർഡിയോളജി, കാൻസർ, ഇഎൻടി യൂറോളജി, ഓർത്തോ, ഗൈനക്ക്, സർജറി തുടങ്ങിയ വിഭാഗങ്ങളിലും കാസ്പ് കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ, ഏറ്റവും കുടുതൽ തിരക്കനുവേപ്പെടുന്ന മെഡിസിൻ കൗണ്ടറിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികളും കൂട്ടിരിപ്പുകാരും വലിയ ദുരിതമനുഭവിക്കുകയാണ്. ക്ലെയിം കോ-ഓർഡിനേറ്ററെന്ന പേരിൽ ജനറൽ നഴ്സിംഗ് വിജയിച്ച നാലു പേരെയാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ കൃത്യമായി കേസ് ഷീറ്റ് അപ് ലോഡ് ചെയ്യുന്നതിനാൽ ഇവരെ ആവശ്യമില്ലാതെ വന്നിരിക്കുകയാണ്. ഇവരെ മറ്റ് കൗണ്ടറുകളിലേക്ക് പുനർ വിന്യസിച്ചാൽ ഒരു പരിധിവരെ രോഗികളുടെ ദുരിതത്തിനു പരിഹാരം കാണാൻ കഴിയും.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറിൽ ഇപ്പോൾ വൈകിട്ട് അഞ്ചുമുതൽ 11 വരെയും 11 ന് ശേഷം ഓരോ ജീവനക്കാരനെയുമാണ് നിയോഗിച്ചിരിക്കുന്നത്. സീൽ ചെയ്യാൻ നിയോഗിച്ചിരിക്കുന്ന ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ മെഡിസിൻ കൗണ്ടറിൽ നിയോഗിച്ചാൽ ഇവിടത്തെ തിരക്കും ബുദ്ധിമുട്ടും പരിഹരിക്കാൻ കഴിയും.
രോഗികളെ പിന്നീട് ഡിസ്ചാർജ് ആയാലും ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുമ്പോൾ വൈകുന്നേരമാകും. തുടർന്ന് ഒരേ സമയം കൂട്ടമായി മെഡിസിൻ കൗണ്ടറിലെത്തുന്നതാണ് തിരക്ക് വർധിക്കാൻ കാരണമാകുന്നത്. ഇതിന് പിജി ഡോക്ടർമാർക്ക് നിർദേശം നൽകാത്തതാണ് തിരക്ക് വർധിക്കാൻ കാരണം. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ തയ്റാകുന്നില്ലെന്ന ആക്ഷേപമാണ് നിലനിൽക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻഷ്വറൻസ് കൗണ്ടറിന്റെ പ്രവർത്തനം അവതാളത്തിൽ
10:59 PM Oct 03, 2022 | Deepika.com