മൂന്നാര്‍: ശനിയാഴ്ച രാത്രി അഞ്ചു പശുക്കള്‍ കടുവയുടെ ആക്രമണത്തിന് ഇരയായതിനെ ത്തുടര്‍ന്നുണ്ടായ ശക്തമായ പ്രതിഷേധത്തിനൊടുവിൽ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് ദ്രുതഗതിയിലാക്കി.
ശനിയാഴ്ച കടുവ പിടിച്ച പശുക്കളുടെ ഉടമ പളനിസാമിക്ക് നഷ്ടപരിഹാരമായി 1,40,000 രൂപയാണ് വനം വകുപ്പ് കൈമാറിയത്. 2019 മുതല്‍ നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്ന നടപടികള്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു വനം വകുപ്പിന്റെ ദ്രുത നീക്കം. വന്യജീവി ആക്രമണങ്ങളില്‍നിന്നു കന്നുകാലികളെ സംരക്ഷിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചു വന്നിരുന്ന തൊഴിലാളികള്‍ അഞ്ചു പശുക്കള്‍ ഒറ്റ ദിവസം കൊല്ലപ്പെട്ടതോടെ രോഷാകുലരായിരുന്നു.
സംഭവം നടന്നതിന്റെ പിറ്റേ ദിവസം രാവിലെ തൊഴിലാളികള്‍ രാജമലയിലെ വനം വകുപ്പ് ഓഫീസിനു മുന്നില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കിയതോടെയാണു വനംവകുപ്പ് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിച്ചത്. തുടര്‍ന്നായിരുന്നു 24 മണിക്കൂര്‍ തികയും മുമ്പ് നഷ്ടപരിഹാരം വിതരണം ചെയ്തത്. സാധാരണ ഗതിയില്‍ നടത്താറുള്ള നടപടി ക്രമങ്ങള്‍ ഒഴിവാക്കിയായിരുന്നു നഷ്ടപരിഹാരം വിതരണം ചെയ്തത്.
രണ്ടാം ദിവസവും പശുക്കളെ നഷ്ടപ്പെട്ട ഉടമകള്‍ക്ക് സമാനമായ രീതിയില്‍ നഷ്ടപരിഹാരം നല്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കടുവയെ കണ്ട് ഞെട്ടി തൊഴിലാളി ദമ്പതികള്‍
മൂന്നാര്‍: തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെ കടുവ പിടിക്കുന്നതു കണ്ട ദന്പതിമാരുടെ ഭീതി മാറിയില്ല. കഴിഞ്ഞ ദിവസം പശുക്കളെ കടുവ പിടിച്ചതിനാൽ ബാക്കിയുള്ളവകൾക്ക് കാവലിരുന്ന തൊഴിലാളികളാണ് കന്നുകുട്ടിയെ കടുവ കൊല്ലുന്നതു നേരിട്ടു കണ്ട് ഭയന്നോടിയത്.
എസ്റ്റേറ്റിലെ സോളമനും രാജപുഷ്പവും കടുവയെ നേരിട്ട് കണ്ടതിന്റെ നടുക്കത്തിലാണ്. തൊഴുത്തിലെ പശുക്കളെ സംരക്ഷിക്കാന്‍ ഉറക്കമിളച്ചിരിക്കുന്നതിനിടയിലാണ് സോളമനും ഭാര്യ രാജപുഷ്പവും രാത്രി 12 ഒാടെ പശുവിന്റെ അലര്‍ച്ച കേട്ടത്. ഉടന്‍ തന്നെ ടോര്‍ച്ചുമായി പുറത്തിറങ്ങിയ ഇരുവരും വീടിനു സമീപമുള്ള തൊഴുത്തിലെത്തി.
ടിൻ ഷീറ്റുകൊണ്ടുള്ള വാതില്‍ തുറന്ന സോളമനും ഭാര്യയും കണ്ടത് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന കന്നുകുട്ടിയുടെ മുകളില്‍ കയറി ഇരിക്കുന്ന കടുവയെ ആയിരുന്നു. കടുവയെ കണ്ട പരിഭ്രാന്തിയില്‍ വാതില്‍ വലിച്ചടച്ച് ഇരുവരും പുറത്തേക്ക് ഒാടി രക്ഷപ്പെട്ടു.
വാതിൽ അടയുന്ന ശബ്ദം കേട്ട് കടുവയും ഓടിപ്പോയെന്നു തൊഴിലാളികള്‍ പറഞ്ഞു. മടങ്ങി വീട്ടിലെത്തിയ ഇരുവരും അയല്‍ക്കാരെ വിവരമറിയിച്ചതോടെ കൂടുതല്‍ പേര് എത്തി തൊഴുത്തില്‍ പരിശോധന നടത്തിയപ്പോഴാണ് അഞ്ചു പശുക്കളും കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
കടുവയുടെ ആക്രമണം: നഷ്ടപരിഹാര നടപടികള്‍ പൂര്‍ത്തിയാക്കിയത് ദ്രുതഗതിയില്‍
10:40 PM Oct 03, 2022 | Deepika.com