പാലാ: മയക്കുമരുന്ന് അടക്കമുള്ള ലഹരിക്കെതിരേ പോരാട്ടം ഊർജിതപ്പെടുത്തുമെന്ന് പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥി പറഞ്ഞു. പാലായിലേയും സമീപ പ്രദേശങ്ങളിലെയും കൊറിയർ സ്ഥാപന ഉടമകളുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയെ വഴി തെറ്റിക്കുന്നത് ചെറുക്കുന്നതിനായി ബോധവത്ക്കരണം വ്യാപകമാക്കും. മയക്കുമരുന്ന് വിപണനത്തിനുള്ള മറ്റു മാർഗങ്ങൾ തടസപ്പെട്ടപ്പോൾ കൊറിയർ മേഖലയെ ദുരുപയോഗം ചെയ്യാൻ ഇത്തരം ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ട്. കൊറിയർ സ്ഥാപനങ്ങളുമായി ചേർന്ന് ഇത്തരം നീക്കങ്ങൾ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതായും ഡിവൈഎസ്പി പറഞ്ഞു. ഇതിന്റെ ഭാഗമായി മാർഗ നിർദേശങ്ങൾ കൊറിയർ സ്ഥാപനങ്ങൾക്കു നൽകും.
പോലീസ് നൽകുന്ന മാർഗ നിർദേശങ്ങൾ കൊറിയർ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും തീരുമാനമായി. അയയ്ക്കുന്ന സാധനങ്ങൾ സ്ഥാപനാധികാരികളെ ബോധ്യപ്പെടുത്തണം. സാധനങ്ങൾ അയയ്ക്കുമ്പോഴും വാങ്ങിക്കുമ്പോഴും തിരിച്ചറിയൽ രേഖകളും ഫോൺ നമ്പരും ലഭ്യമാക്കണം. സംശയാസ്പദമായി തോന്നുന്ന ഇടപാടുകൾ പോലീസിനെ അറിയിക്കണമെന്നും സ്ഥാപനമുടമകൾക്കു നിർദേശം നൽകി. സിസിടിവി കാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്തു. ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പരിശോധനകളും ഊർജിതമാക്കും. ലഹരിയെ ചെറുക്കാൻ പോലീസിനോടു സഹകരിച്ചു പ്രവർത്തിക്കുമെന്നു കൊറിയർ സ്ഥാപന ഉടമകളും വ്യക്തമാക്കി.
ഈരാറ്റുപേട്ട സിഐ ബാബു സെബാസ്റ്റ്യൻ, മേലുകാവ് സിഐ രഞ്ജിത്ത് കെ. വിശ്വനാഥ്, പാലാ എസ്ഐ ഷാജി സെബാസ്റ്റ്യൻ, എബി ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.
മയക്കുമരുന്ന് വിപണനത്തെ ചെറുക്കാൻ കൊറിയർ സ്ഥാപനങ്ങളുമായി ചേർന്ന് പാലാ പോലീസ് പദ്ധതി തയാറാക്കുന്നു
10:34 PM Oct 03, 2022 | Deepika.com