കോയന്പത്തൂർ : കോയന്പത്തൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി വത്തിക്കാൻ സിറ്റിയിൽ നിന്ന് മാർപാപ്പയുടെ ഇന്ത്യയിലെയും നേപ്പാളിലെയും സ്ഥാനപതി ലിയോ പോൾത്തോ ജിരെല്ലി ഇന്നലെ ഉച്ചയ്ക്ക് കോയന്പത്തൂരിലെത്തി. ആദ്യമായി കോയന്പത്തൂരിലെത്തിയ അദ്ദേഹത്തിന് കോയന്പത്തൂർ ലത്തിൻ രൂപതയുടെ ബിഷപ്പ് തോമസ് അക്വീനാസിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഉൗഷ്മള സ്വീകരണം നല്കി.
അതിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കോയന്പത്തൂർ പെരിയകട വീതി റോഡിലുള്ള സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ എത്തി ആറുമണിക്ക് നടന്ന പ്രത്യേക കുർബാനയിൽ പങ്കെടുത്തു.
പിന്നീട് ഇന്നലെ രാവിലെ 7.45ന് കരുമത്തന്പാട്ടി ജപമാല മാതാ ബസിലിക്കയിൽ എത്തിയ അദ്ദേഹത്തിന് സ്വീകരണവും ബസിലിക്കയുടെ തിരുനാൾ ദിന സന്ദേശവും നല്കി. പരിപാടിയിൽ പങ്കെടുത്ത ശേഷം 3:15ന് പുലിയകുളം വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ദേവാലയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുത്തു.
അതിനു ശേഷം വൈകിട്ട് നാലിന് കോവൈ പുതൂരുള്ള ഇൻഫന്റ് ജീസസ് ദേവാലയത്തിൽ സന്ദർശനം നടത്തി.
5.45ന് കാട്ടൂരിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിലും സന്ദർശനം നടത്തി. ഇന്ന് രാവിലെ 11.15ന് സൗരിപാളയം സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ നടക്കുന്ന പ്രത്യേക കുർബാനയിൽ അദ്ദേഹം പങ്കെടുക്കും.
രൂപതയിലെ വൈദികരെയും സന്യസ്തരെയും കണ്ട ശേഷം അംബാസഡർ പോൾത്തോ ജിരെല്ലി ഇന്ന് ഉച്ചയ്ക്ക് 2.15ന് കോയന്പത്തൂരിൽ നിന്ന് വിമാനത്തിൽ വത്തിക്കാനിലേക്ക് പുറപ്പെടും.
അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോയന്പത്തൂരിലെ ദേവാലയങ്ങൾക്ക് മുന്നിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മാർപാപ്പയുടെ ഇന്ത്യ, നേപ്പാൾ സ്ഥാനപതിക്ക് കോയന്പത്തൂരിൽ സ്വീകരണം നല്കി
12:22 AM Oct 03, 2022 | Deepika.com