ആലുവ: പ്രശസ്തമായ തിരുനാവായയിലെ താമരപ്പാടങ്ങളിൽ കാണാറുള്ള വലിയ ഇതളുകളുള്ള താമരകൾ തുമ്പിച്ചാലിലും പൂത്തുലയുന്നു. ജില്ലയിലെ വലിയ തടാകങ്ങളിൽ ഒന്നായ തുമ്പിച്ചാലിൽ 18 വർഷങ്ങൾക്ക് ശേഷമാണ് താമര വിരിയുന്നതെന്ന ആഹ്ലാദത്തിലാണ് കീഴ്മാട് ഗ്രാമവാസികൾ. കേരളത്തിലെ ഏറ്റവും വലിയ താമരപ്പാടങ്ങൾക്ക് ഉടമയായ താമര ഹാജി എന്ന് അറിയപ്പെടുന്ന മൊയ്തീൻ ഹാജിയാണ് കീഴ്മാട് പഞ്ചായത്തിന്റെ ക്ഷണപ്രകാരം തിരുനാവായിലെ താമരവള്ളികൾ തുമ്പിച്ചാലിൽ നിക്ഷേപിച്ചത്. ഇവ വേരിറങ്ങി തുമ്പിച്ചാലിൽ പടർന്നാണ് നിരവധി താമരപ്പൂക്കൾ വിരിയിച്ചത്.
വലിയ ഇതളുകളായതിനാൽ കേരളത്തിലെ സുപ്രധാന ക്ഷേത്രങ്ങളിലേക്ക് താമര കൊണ്ടുപോകുന്നത് തിരുനാവായിൽ നിന്നാണ്. ആയുർവേദാവശ്യങ്ങൾക്കും തിരുനാവായ താമരയ്ക്ക് ആവശ്യക്കാരേറെയാണ്. 22 വർഷം മുമ്പ് പ്രവാസ ജീവിതം മതിയാക്കി വന്ന കൊടക്കല്ല് സ്വദേശി കള്ളിവളപ്പിൽ മൊയ്തീൻ ഹാജിയാണ് ആദ്യമായി പരീക്ഷണടിസ്ഥാനത്തിൽ താമരപ്പൂകൃഷി തുടങ്ങുന്നത്.
പഴയ ഇഷ്ടികക്കളങ്ങൾ ആണ് തിരുവായിലെ താമരപ്പാടങ്ങൾ ആക്കിയിരിക്കുന്നത്. ഈ വിജയഗാഥയറിഞ്ഞാണ് കീഴ്മാട് പഞ്ചായത്ത് ഹാജിയെ ക്ഷണിച്ചത്. തിരുനാവായ പഞ്ചായത്തിലെ 500 ഏക്കറോളം സ്ഥലത്ത് താമരപൂ കൃഷിയുണ്ട്. ഇത് പഞ്ചായത്തിൽ നടപ്പിലാക്കിയാൽ ജലാശയങ്ങൾ തനിമയോടെ സംരക്ഷിക്കാനും അതോടൊപ്പം നിരവധി പേർക്ക് വരുമാന മാർഗമായും മാറ്റാനാകുമെന്നാണ് പ്രതീക്ഷ.
ഒരു കാലത്ത് വെള്ളത്താമരകളും ആമ്പലുകളും നിറഞ്ഞ തടാകമായിരുന്നു തുമ്പിച്ചാൽ. വിദൂരങ്ങളിൽനിന്നു പോലും താമരപ്പൂ പറിക്കുന്നതിനും കാണുന്നതിനുമായി ഇവിടെ സന്ദർശകർ എത്തിയിരുന്നു. 2004 ൽ തുമ്പിച്ചാൽ അളന്നുതിരിച്ച് ചെളിയും പുല്ലുമെല്ലാം മാറ്റിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ പുഷ്പങ്ങളുടെ സാന്നിധ്യം നഷ്ടമായെന്ന് പ്രദേശവാസിയായ സമദ് കുട്ടമശേരി പറഞ്ഞു. വർഷങ്ങൾക്കുശേഷമാണ് വീണ്ടും തുമ്പിച്ചാലിൽ താമര വിരിഞ്ഞിരിക്കുന്നത്.
കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും അടക്കം നിരവധി പദ്ധതികളാണ് തുമ്പിച്ചാലിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദമായി ഉടൻ മാറുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും.
തുന്പിച്ചാലിലും തരംഗമാകുന്നു, തിരുനാവായ സ്പെഷൽ താമരകൾ
12:18 AM Oct 03, 2022 | Deepika.com