കളമശേരി: കൊച്ചി സര്‍വകലാശാലയിലെ ഗ്രീന്‍കാമ്പസ് സെല്ലും സാമൂഹ്യ വനവത്കരണ വിഭാഗവും ചേർന്ന് അഞ്ചേക്കര്‍ ഭൂമിയില്‍ സ്മൃതിവനം ഒരുക്കി. അക്വേഷ്യ മരങ്ങള്‍ നീക്കം ചെയ്ത അഞ്ചേക്കറോളം വരുന്ന പ്രദേശത്ത് 2,800 ഫലവൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി വച്ച് പിടിപ്പിച്ചത്. വ്യവസായ, കയര്‍ നിയമ മന്ത്രി പി. രാജീവും കായിക-ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാനും ചേര്‍ന്ന് സ്മൃതിവനം സമർപ്പിച്ചു.
കാര്‍ബണ്‍ മുക്ത കാമ്പസ് എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടു വയ്പായി സ്മൃതിവനം മാറുമെന്നും, കളമശേരിയെ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ലക്ഷ്യത്തിലേക്കു നയിക്കാന്‍ കുസാറ്റ് നേതൃത്വം കൊടുക്കണമെന്നും വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമല്ല, സര്‍വകലാശാല സന്ദര്‍ശിക്കുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പേര, പ്ലാവ്, ഞാവല്‍, നെല്ലി, നാരകം തുടങ്ങിയ പലതരം വൃക്ഷങ്ങള്‍ ഇവിടെ നട്ടിട്ടുണ്ട്. ഗ്രീന്‍ കാന്പസ് സെല്ലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ സംഘമായ ഗ്രീന്‍ വാരിയേഴ്സ് വനത്തിന്റെ സംരക്ഷണവും നിര്‍വഹിക്കും.
വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്, രജിസ്ട്രാര്‍ ഡോ. വി. മീര, ഗ്രീന്‍ കാമ്പസ് സെല്‍ കണ്‍വീനര്‍ ഡോ. സംഗീത കെ. പ്രതാപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കാര്‍ബണ്‍ മുക്ത കാന്പസിനായി സ്മൃതിവനം ഒരുക്കി കുസാറ്റ്
12:18 AM Oct 03, 2022 | Deepika.com