വൈപ്പിൻ: വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്വട്ടേഷൻ സംഘം റിട്ടയേഡ് പോലീസുകാരന്റെ വീടുകയറി ആക്രമിച്ചതായി പരാതി. മകൻ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് മാരകായുധങ്ങളുമായെത്തിയ ക്വട്ടേഷൻ സംഘം അക്രമം അഴിച്ചുവിട്ടത്. മൂന്നുപേർക്ക് പരിക്കേറ്റു
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ അയ്യന്പിള്ളി സെന്റ് ജോണ്സ് ലൈനിനു കിഴക്ക് ഇത്തിത്തറ ശ്രീധരന്റെ(71) വീട്ടിലായിരുന്നു സംഭവം. ശ്രീധരൻ, മകൻ പ്രേംദീപ്(41), മരുമകൾ മഞ്ജു(31) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രേംദീപിന്റെ വലതുകൈയുടെ ചെറുവിരൽ ഒടിഞ്ഞു. ഇരുന്പ് പൈപ്പിനുള്ള അടിയേറ്റ് തലയുടെ മുൻ-പിൻ വശങ്ങളിലും മുറിവുണ്ടായിട്ടുണ്ട്. ഇയാളെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു വനിത ഉൾപ്പെടെ 15 പേരോളം വരുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ഭർത്താവിനെ മർദിക്കുന്നതു കണ്ട് തടയാൻ ചെന്ന മഞ്ജുവിനെ ചവിട്ടുകയും, വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പ്രേംദീപ് എട്ടു മാസങ്ങൾക്കു മുന്പ് പണമിടപാട് സ്ഥാപനത്തിന്റെ പറവൂർ ശാഖയിൽനിന്നു ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ചെറായി ദേവസ്വംനടയിൽ നടത്തിവന്നിരുന്ന വ്യാപാര സ്ഥാപനത്തിന് കൊറോണ പ്രതിനസന്ധിയിൽ പിടിച്ചുനിൽക്കാനാകാതെവന്നപ്പോഴാണ് ബ്ലേഡ് കന്പനിയിൽനിന്ന് വായ്പയെടുത്തത്.
ദിവസവും 700 രൂപ കളക്ഷൻ ഏജന്റ് കടയിലെത്തി വാങ്ങുമെന്നതായിരുന്നു തിരിച്ചടവു രീതി. മൂന്ന് മാസങ്ങൾക്കു മുന്പ് വ്യാപാരസ്ഥാപനം പൂട്ടി വെൽഡിംഗ് ജോലികൾക്കു പോയിത്തുടങ്ങിയ പ്രേംദീപ് ആവുന്നപോലെ ഗൂഗിൾ പേയിലൂടെ പണം അടച്ചുവരികയായിരുന്നു. ഏതാണ്ട് 60,000 രൂപയിൽ കൂടുതൽ തിരിച്ചടച്ചു കഴിഞ്ഞതായും, അഞ്ചു ദിവസമായി പണമടയ്ക്കാൻ വയ്യാതെവന്നപ്പോഴാണ് സ്ഥാപനത്തിന്റെ ക്വട്ടേഷൻ സംഘം വീട്ടിലെത്തിയതെന്നും ഇയാൾ പറയുന്നു.
ഒരു വനിതയുൾപ്പെടെ ആദ്യമെത്തിയ രണ്ടു പേരിൽ ഒരാൾ ഭാര്യയോട് മോശമായി സംസാരിക്കുന്നതു പ്രേംദീപ് ചോദ്യം ചെയ്തതോടെ, ഇയാൾ ഫോണിൽ സംഘത്തിലെ ബാക്കിയുള്ളവരെയും വിളിച്ചുവരുത്തി ആക്രമം അഴിച്ചു വിടുകയായിരുന്നത്രേ. സംഘത്തിലെ പ്രധാനിയുടെ മോട്ടോർ ബൈക്കിന്റെ നന്പർ പ്ലേറ്റിലെ നന്പറും പൂർണമായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തെത്തുടർന്ന് വീട്ടുകാർ മുനന്പം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായ്പാ തിരിച്ചടവിൽ വീഴ്ച ; ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചു
12:18 AM Oct 03, 2022 | Deepika.com