നെടുമ്പാശേരി: മരണത്തെ മുഖാമുഖം കണ്ട ആറു വയസുകാരിയെ രക്ഷിക്കാൻ പെരിയാറിൽ നീന്തിവലഞ്ഞ യുവാക്കളുടെ സാഹസികത മനുഷ്യത്വത്തിന്റെ സന്ദേശമാകുന്നു. കഴിഞ്ഞ ദിവസം ആലുവപ്പുഴയിൽ ചെങ്ങമനാട് പുതുവാശേരി സ്വദേശിയായ യുവാവ് മകളോടൊപ്പം ജീവനൊടുക്കിയപ്പോൾ രക്ഷാപ്രവർത്തകരായെത്തിയ മൂന്ന് യുവാക്കളുടെ അതിസാഹസികതയാണ് അഭിന്ദനാർഹമായത്.
പടിഞ്ഞാറെ വെളിയത്തുനാട് അടുവാത്തുരുത്ത് സ്വദേശികളായ കിടങ്ങപ്പിള്ളിപ്പറമ്പ് വീട്ടിൽ മിഥുൻ രാജീവൻ(24), ചാലത്തറ വീട്ടിൽ ഹാറൂൺ ഷംസുദ്ദീൻ (22), മണത്താട്ടുവീട്ടിൽ അൻസാർ അഷറഫ് (29) എന്നിവരാണ് യുവതയുടെ അഭിമാനമാകുന്നത്. പെൺകുട്ടിയെ രക്ഷിക്കാൻ മൂവരും ചേർന്ന് വളരെ സാഹസികമായി ശ്രമിച്ചുവെങ്കിലും ചുഴിയിൽപ്പെട്ട പെൺകുട്ടിയെ അവർക്ക് രക്ഷിക്കാനായിരുന്നില്ല.
പെൺകുട്ടിയെ സാഹസികമായി രക്ഷിക്കാൻ ശ്രമിച്ചതറിഞ്ഞ് ചെങ്ങമനാട് പൊലീസ് ആദരവുമായി മിഥുനിനെ തേടി സ്ഥാപനത്തിലെത്തിയപ്പോഴാണ് തന്നേക്കാൾ സാഹസികത കാട്ടിയ ഹാറൂണിനെക്കുറിച്ച് വെളിപ്പെടുത്തിയത്. അതോടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹാറൂണിനുള്ള ആദരവുമായെത്തിയപ്പോഴാണ് സ്ഥാപനത്തിലെ ഡ്രൈവറായ അൻസാറിന്റെ കനിവിലാണ് ഹാറൂണിന് ജീവൻ തിരിച്ചുകിട്ടിയതെന്നും പോലീസ് അറിയുന്നത്.
അതോടെ അൻസാറിനും പോലീസ് ആദരവ് നൽകുകയായിരുന്നു. യഥാർഥത്തിൽ മൂവരും സുഹൃത്തുക്കളും നാട്ടുകാരും ആയിരുന്നുവെങ്കിലും ജീവൻരക്ഷാപ്രവർത്തനത്തിന്റെ ഓട്ടത്തിനിടയിൽ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒടുവിലാണ് മൂവരും ഇക്കാര്യം അറിയുന്നത്.
ചെറുപ്പം മുതൽ ഗ്രാമത്തിലെ പുഴയിൽ നീന്തിതുടിച്ച് വളരാൻ ലഭിച്ച അവസരമാണ് ജീവൻരക്ഷാപ്രവർത്തനത്തിന് സാഹസികമായി ഇറങ്ങാൻ സഹായമായതെന്നും മൂവരും പറഞ്ഞു.സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. വിപിൻ, എസ്ഐ ഷാജി.എസ്.നായർ എന്നിവരുടെ നേതൃത്വത്തിലാണ് മൂവർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചത്.
പെരിയാറിൽ മുങ്ങിത്താണ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച യുവാക്കളെ പോലീസ് ആദരിച്ചു
12:15 AM Oct 03, 2022 | Deepika.com