വൈപ്പിൻ: ടൂറിസ്റ്റ് സീസണ് ആയിട്ടും നാടിന്റെ നാനാ ഭാഗത്തുനിന്നും ഒട്ടേറെ സന്ദർശകർ എത്തുന്ന കുഴുപ്പിള്ളി ബീച്ചിനെ അധികൃതർ അവഗണിക്കുന്നതായി പരാതി. ബീച്ച് വികസനത്തിനായി ഒട്ടേറെ പദ്ധതികൾ തയാറാക്കിയെങ്കിലും ഒന്നും നടപ്പാക്കുന്നില്ലത്രേ.
സൗന്ദര്യവത്കരണം നടത്തണമെന്ന മുറവിളി ഉയർന്നിട്ട് നാളേറെ ആയെങ്കിലും ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്ക് യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. പ്രളയത്തെത്തുടർന്ന് മണൽ അടിച്ചു കയറിയ ബീച്ചിലെ കിയോസ്കും പുതുതായി നിർമിച്ച ടോയ്ലറ്റ് ബ്ലോക്കുമെല്ലാം ഉപയോഗ്യമല്ലാത്ത നിലയിലാണ്.
കുഴുപ്പിള്ളി ബീച്ചിനെ സുന്ദരിയാക്കിയിരുന്ന ഓലക്കുടകൾ കടൽക്ഷോഭത്തിൽ അപ്രത്യക്ഷമായിട്ട് വർഷം മൂന്നു കഴിഞ്ഞു. എന്നിട്ടും ഇതുവരെ ഇവ പുനസ്ഥാപിക്കാൻ അധികൃതർക്കായില്ല. നേരത്തെ ജില്ലാ ടൂറിസം പ്രമൊഷൻ കൗണ്‍ലിന്റെ കീഴിലായിരുന്ന ബീച്ച് ഇപ്പോൾ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ്. എന്നാൽ അടിസ്ഥാന വികസനത്തിനായുള്ള പ്രവൃത്തികൾക്കായി ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ ഫണ്ടാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ബീച്ചിലെ പാർക്കിംഗ്, ഷൂട്ടിംഗിനെത്തുന്നവരിൽനിന്നു പിരിക്കുന്ന വാടക, ടോയ്ലറ്റ് ബ്ലോക്ക് വാടക എന്നിവയെല്ലാം പഞ്ചായത്തിനാണ് ലഭിക്കുന്നത്. എന്നിട്ടും സൗന്ദര്യ വത്കരണത്തിനായി പഞ്ചായത്ത് ഇവിടെ പത്തുപൈസപോലും ചെലവാക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല വേസ്റ്റുകൾ നിക്ഷേപിക്കാൻ ഇവിടെ ഒരു വേസ്റ്റ് ബിൻ പോലും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കുഴുപ്പിള്ളി ബീച്ച് വികസനം കടലാസിൽ
12:15 AM Oct 03, 2022 | Deepika.com