നെടുങ്കണ്ടം: കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം പത്താം വര്‍ഷത്തിലേക്ക്. തുടര്‍ച്ചയായി 3,288 ദിവസം മുടക്കമില്ലാതെ പദ്ധതി പൂർത്തിയായി.
2013 ഒക്ടോബര്‍ രണ്ടിനാണ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉച്ചഭക്ഷണം നല്കിത്തുടങ്ങിയത്. ഒമ്പത് വര്‍ഷംകൊണ്ട് ഒരുകോടിയിലധികം രൂപയുടെ ഭക്ഷണമാണ് കാരുണ്യ ട്രസ്റ്റ് നല്‍കിയത്.
ആദ്യകാലത്ത് നെടുങ്കണ്ടം പോലീസ് കാന്റീനിൽനിന്ന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. പിന്നീട് സുമനസുകളുടെ സഹായത്തോടെ ഭക്ഷണം തയാറാക്കി നല്‍കിത്തുടങ്ങി. പ്രളയകാലത്തെയും കോവിഡ് കാലത്തെയും സാമ്പത്തിക പ്രശ്നങ്ങളെ അതിജീവിക്കുന്നതിനായി ആക്രി ചലഞ്ച് അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പത്താം വര്‍ഷത്തിലേക്ക് കടന്ന ഇന്നലെ പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യയാണ് വിതരണം ചെയ്തത്.
വാര്‍ഷികാഘോഷം കെപിസിസി എക്സിക്യൂട്ടിവ് അംഗം ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറല്‍ സെക്രട്ടറി സേനാപതി വേണു, എം.എസ്. മഹേശ്വരന്, കെ.ആര്. രാമചന്ദ്രന് നായര്‍, റെജി ആശാരിക്കണ്ടം, കെ.എന്‍. തങ്കപ്പന്, അനില്‍ കട്ടൂപ്പാറ, ശ്യാമള വിശ്വനാഥന്, ജിറ്റോ ഇലുപ്പുലിക്കാട്ട്, വി.എ. ജോസഫ്, പി.കെ. ഷാജി, ജൂബി ജോസഫ്, കെ.കെ. സലിം എന്നിവരുടെ നേതൃത്വത്തിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉച്ചഭക്ഷണ വിതരണം 10ാം വർഷത്തിലേക്ക്
10:52 PM Oct 02, 2022 | Deepika.com