എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: നിറയെ വഴുതച്ചെടികളും കൈത്തോടുകളും നിറയുന്ന ശാന്തസുന്ദരമായ ഒരു പ്രദേശമായിരുന്നു പണ്ട് വഴുതക്കാട്. മലയാള സാഹിത്യത്തിന്റെ സൂര്യതേജസായ സി.വി. രാമൻപിള്ളയ്ക്കു അനന്തപുരിയുടെ ഈ ചെറിയ ഭാഗം വളരെ ഇഷ്ടമായി. 1909-ൽ ഇവിടെ സി.വി. മൂന്ന് ഏക്കർ വാങ്ങി. നല്ല ഭംഗിയുള്ള വീടും പണിയിച്ചു. തൂണുകളും നടുമുറ്റവും അടച്ചുപൂട്ട് പുരയും വിശാലമായ വരാന്തയുമൊക്കെയുള്ള വീടിനു സി.വി. രാമൻപിള്ള പേരിട്ടു "ROSE COTT'.
ആഢ്യനായർ തറവാടിനു എന്തിനാണ് റോസ്കോട്ട് എന്നു പേരിട്ടത് എന്നതിനു ഒറ്റ ഉത്തരമേയുള്ളൂ തന്റെ ഗുരുനാഥനും തിരുവനന്തപുരം മഹാരാജാസ് കോളജിലെ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ആദ്യ പ്രിൻസിപ്പലുമായ ജോണ് റോസിനെ സി.വി. രാമൻപിള്ളയ്ക്ക് അത്രമേൽ ഇഷ്ടമായിരുന്നു, ബഹുമാനമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രാജാരവിവർമ്മ വരച്ച ജോണ് റോസിന്റെ പെയിന്റിംഗ്, സംരക്ഷണത്തിനൊരുങ്ങുന്ന സന്ദർഭത്തിൽ തിരുവനന്തപുരത്ത് വഴുതക്കാട് ഇന്നും നിലനിൽക്കുന്ന സി.വി. രാമൻപിള്ളയുടെ റോസ്കോട്ടിനെക്കൂടി വീണ്ടും ഓർമിക്കാം.
വഴുതക്കാട് സുബ്രഹ്മണ്യം ഹാളിനു എതിർവശത്തെ റോഡിലാണ് റോസ്കോട്ട് ലെയിൻ. ഈ ഇടവഴി ഇറങ്ങുന്പോൾ വലതുവശത്ത് കാണുന്ന ആദ്യ ഒറ്റനില വീടാണ് റോസ്കോട്ട് ഭവനം. ഗേറ്റിൽ ഇംഗ്ലീഷിൽ റോസ് കോട്ട് എന്ന പേരു കാണാം. മലയാള സാഹിത്യത്തിൽ ഹിമാലയതുല്യമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച സി.വി.യുടെ ഹൃദയത്തിലെ മന്ത്രാക്ഷരി പോലെ ജോണ്റോസ് ഇവിടെ ജീവിക്കുന്നു!
ചിത്രകലയുടെ തന്പുരാൻ രാജാരവിവർമ വരച്ചതും ഇന്ന് കോടിക്കണക്കിനു വിലമതിക്കുന്നതുമായ ജോണ്റോസിന്റെ പെയിന്റിംഗ് സംരക്ഷിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നിറയുന്പോൾ സി.വി. രാമൻ പിള്ളയെ മറക്കുവാൻ പാടില്ല. സി.വി.യുമായി ആത്മബന്ധമുണ്ടായിരുന്ന രാജാരവിവർമയുടെ കാൻവാസിലേക്ക് ജോണ്റോസ് കടന്നെത്തുവാൻ സി.വി. രാമൻപിള്ള തന്നെ ആവും കാരണം.
യൂണിവേഴ്സിറ്റി കോളജിൽ ബിഎയ്ക്കു പഠിച്ച സി.വി.യോട് ഗുരുക്കന്മാരായ ജോണ്റോസിനും പ്രഫ. ഹാർവിക്കും വലിയ വാത്സല്യമായിരുന്നു. വിദ്യാർഥിയായിരിക്കുന്പോൾ തന്നെ ഈടുറ്റ ലേഖനങ്ങൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്ന രാമൻപിള്ളയുടെ വളർച്ചയിലും പ്രഫ. ഹാർവിയും റോസും വലിയ പങ്ക് വഹിച്ചിരുന്നു...
സി.വി. സാഹിത്യ പണ്ഡിതനും സി.വി. രാമൻപിള്ള നാഷണൽ ഫൗണ്ടേഷൻ സെക്രട്ടറിയുമായ ഡോ. പി. വേണുഗോപാലൻ പറയുന്നു. സി.വി. രാമൻപിള്ളയെ മാത്രമല്ല അന്നത്തെ ഭരണ കാര്യങ്ങളിലും വിദ്യാഭ്യാസ വിഷയങ്ങളിലും ശക്തമായി ഇടപെടുന്ന ഒരു യുവതലമുറയെ വാർത്തെടുത്ത ഗുരുക്കൻമാർ ആയിരുന്നു ഹാർവിയും ജോണ് റോസും. വിദ്യാർഥി പ്രസ്ഥാനം തന്നെ തുടങ്ങുന്നത് അക്കാല ഘട്ടത്തിലാണ്. ജി.പി.പിള്ള, എൻ. രാമൻപിള്ള തുടങ്ങിയ വിദ്യാർഥി പ്രമുഖർ സിവിയ്ക്കൊപ്പം വളർന്നു വന്നവരാണ്.
ജോണ് റോസും പ്രഫ. ഹാർവിയും ഇന്ത്യ വിട്ടുപോയശേഷവും സിവിക്ക് അവരുമായിബന്ധമുണ്ടായിരുന്നു. ഗുരുക്കന്മാരും ശിഷ്യനും തമ്മിൽ കത്തിടപാടുകളും നടന്നിരുന്നു. ഇംഗ്ലണ്ടിൽ അന്നിറങ്ങിയിരുന്ന ഉത്തമ സാഹിത്യകൃതികളും ലേഖനങ്ങളും അരുമ ശിഷ്യനായ സി.വിക്ക് ജോണ് റോസും പ്രഫ. ഹാർവിയും അയച്ചു കൊടുത്തിരുന്നുവെന്നും ജീവചരിത്രകാരനായ പി.കെ. പരമേശ്വരൻ നായരെ ഉദ്ധരിച്ച് ഡോ. പി. വേണുഗോപാലൻ പറയുന്നു.
ഇത്രയും ഗുരുക്കന്മാരുമായുള്ള സി.വിയുടെ ഹൃദയബന്ധം. ഇനി രാജാരവിവർമയുമായി സി.വിക്കുള്ള ബന്ധത്തിലേക്കു വരാം. സി.വി. രാമൻപിള്ളയുടെ സഹധർമിണി ഭാഗീരഥി അമ്മയുടെ അകാലത്തിലുള്ള മരണശേഷം സി.വിയുടെ മക്കളെ പരിപാലിക്കുവാൻ എത്തിയ ഭാഗീരഥി അമ്മയുടെ മൂത്ത സഹോദരി ജാനകി അമ്മ പിന്നീട് സി.വിയുടെ ഭാര്യയായി തീരുകയായിരുന്നു.
പുരാണങ്ങളിലും ഇതിഹാസങ്ങളിലും നല്ല പാണ്ഡിത്യമുണ്ടായിരുന്ന ജാനകി അമ്മ സി.വിയുടെ സാഹിത്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. രാജാരവിവർമയുടെ ഇളയ സഹോദരൻ രാജരാജ വർമയുടെ ഭാര്യയായിരുന്ന ജാനകി അമ്മ രാജരാജ വർമയുടെ മരണശേഷമാണ് അനുജത്തിയുടെ മക്കളുടെ സംരക്ഷണത്തിനായി റോസ്കോട്ടിലെത്തുന്നത്.
രാജരാജ വർമ്മയുടെ മൂത്ത സഹോദരായ രാജാരവി വർമയ്ക്ക് സി.വിയുമായുണ്ടായ അടുപ്പം തന്നെയാകും സി.വിയുടെ ഗുരുനാഥനായ ജോണ് റോസിനെ തന്റെ വർണതൂലികയിലൂടെ അനശ്വരനാക്കുവാൻ ചിത്രകാരനെ പ്രചോദിപ്പിച്ചതും.
വരാന്തയിലും നടുമുറ്റത്തും കാണുന്ന മനോഹരമായ കാസ്റ്റ് അയണ് കൊണ്ട് തീർത്ത ഗ്രില്ലുകൾ രാജാരവിവർമ അന്ന ബോംബെയിൽ നിന്ന് സി.വിക്കു അയച്ചു കൊടുത്തതാണ് എന്നുമറിയുക. സി.വി. രാമൻപിള്ളയുടെ മൂത്തമകൾ ഗൗരിക്കുട്ടി അമ്മയുടെ മകൾ സുശീലാഭായിയും മൂത്തമകൻ രാജീവുമാണ് ഇപ്പോൾ റോസ്കോട്ടിൽ താമസം.
റോസ്കോട്ടിൽ ജോണ്റോസ് ഉണ്ട്
11:24 PM Oct 01, 2022 | Deepika.com