കാട്ടാക്കട : കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും മർദിച്ച കേസിൽ അറസ്റ്റിലായ പ്രതി സുരേഷിനെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. അറസ്റ്റിലാകാനുള്ള നാലു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 20ന് പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനും മകൾ രേഷ്മയ്ക്കുമാണ് മർദനമേറ്റത്. മുൻകൂർ ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് തൊട്ടുപിന്നാലെയുള്ള അറസ്റ്റ്.
കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്റ് സി.പി.മിലൻ എന്നിവരാണ് മറ്റു പ്രതികൾ.ഇവർ പോലീസ് വലയിലായതായി സൂചനയുണ്ട്.മകളുടെ മുന്നിൽവച്ച് പിതാവിനെ ദേഹോപദ്രവം ഏൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾ മുൻകൂർ ജാമ്യം അർഹിക്കുന്നില്ലെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ പറഞ്ഞു.
മർദിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്താൻ പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പരാതിക്കാരനായ പ്രേമനൻ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തെറ്റായ പരാതികൾ നൽകുന്നയാളാണെന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ചൂണ്ടിക്കാട്ടി.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മർദനം! അറസ്റ്റിലായ പ്രതിയെ റിമാൻഡു ചെയ്തു
11:24 PM Oct 01, 2022 | Deepika.com