പാലാ: ജാതിമത ഭേദമെന്യേ സമൂഹത്തെ മുൻനിരയിൽ നിർത്തി പാലാ രൂപതയിൽ തുടക്കമിട്ടിരിക്കുന്ന ലഹരിവിരുദ്ധ പോരാട്ടം മറ്റു മേഖലകളിലേക്കു വ്യാപിപ്പിക്കാൻ സീറോമലബാർ സിനഡൽ കമ്മീഷൻ. മയക്കുമരുന്നിനെതിരേ ജാതിമതഭേദമേന്യ പൊതുസമൂഹം ഉണരണമെന്ന പാലാ രൂപതാധ്യക്ഷനും സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനത്തിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്. മറ്റു രൂപതകളിലും സമാനമുന്നേറ്റത്തിനു കളമൊരുങ്ങുകയാണ്.
കാവൽ ഭടൻ
പത്ത് കുടുംബങ്ങൾക്കൊരു കാവൽ ഭടൻ എന്ന നിലയിൽ കർമപദ്ധതി ആവിഷ്കരിച്ചാണ് പാലായിൽ ലഹരിക്കെതിരേ പോരാടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന പരിപാടിയിൽ വിവിധ ഇടവകകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുത്തത്. മയക്കുമരുന്നും മറ്റു തിന്മകളും കുട്ടികളിലേക്ക് എത്തുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്ന മാർ കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പ് ഈ കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമായിരിക്കുകയാണെന്നു സോഷ്യൽ മീഡിയയിൽ അടക്കം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
ഈ ചുവടുവയ്പ് മറ്റു രൂപതകളിലേക്കും വ്യാപിപ്പിക്കാൻ സിനഡൽ കമ്മീഷൻ നേതൃത്വം നൽകും. പാലാ രൂപതയിൽ ജാഗ്രതാസമിതിയും ശക്തമായ പ്രവർത്തനവുമായി കൂടെയുണ്ട്. പ്രോലൈഫ് അപ്പസ്തോലേറ്റ്, കുടുംബപ്രേഷിത വിഭാഗം, മാതൃവേദി, അല്മായ ഫോറം തുടങ്ങിയ സംഘടനകളെല്ലാം ഈ പോരാട്ടത്തിൽ കൈകോർക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപദ്ധതികൾ ആവിഷ്കരിക്കുമെന്നു പ്രോലൈഫ് അപ്പസ്തോലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.
ലഹരിവിരുദ്ധ പോരാട്ടം ഏറ്റെടുത്ത് പൊതുസമൂഹം; പാലായുടെ മണ്ണിൽ മറ്റൊരു വിപ്ലവമുന്നേറ്റം
11:11 PM Oct 01, 2022 | Deepika.com