കടപ്ലാമറ്റം: സംസ്ഥാന സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്ത മാറിയിടം ആരോഗ്യകേന്ദ്രം ആരോഗ്യവകുപ്പിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററാക്കി നാടിനു സമര്‍പ്പിച്ചു. പുനഃക്രമീകരിച്ചതിന്റെ പ്രഖ്യാപനം മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
ഇതോടനുബന്ധിച്ചു നടത്തിയ ചടങ്ങില്‍ നവീകരിച്ച മന്ദിരത്തിന്റെ സമര്‍പ്പണം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എട്ടു ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണു നടപ്പാക്കിയിട്ടുള്ളത്.
ഗ്രാമപ്രദേശങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശുപത്രിയുടെ പ്രാഥമിക സേവനം മെച്ചപ്പെട്ട നിലയില്‍ ലഭ്യമാക്കാനുള്ള നടപടിയാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിലൂടെ ചെയ്തിരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ മാറിയിടത്തിന് പുറമേ ഇലയ്ക്കാട്, കുര്യനാട്, കുറുമുള്ളൂര്‍ എന്നിവിടങ്ങളിലും ഇതേ പദ്ധതി നടപ്പാക്കിയതായി ആരോഗ്യവകുപ്പ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു.
മാറിയിടത്ത് നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സെന്ററിന്റെ പ്രവര്ത്തനപരിപാടികള് പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജീനാ സിറിയക്, കടപ്ലാമറ്റം ഗവ. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോസ് സജിതാ ജോര്‍ജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആനിഷ് ടോം, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാറിയിടം ആരോഗ്യകേന്ദ്രം നവീകരിച്ച് നാടിന് സമര്‍പ്പിച്ചു
11:09 PM Oct 01, 2022 | Deepika.com