അമ്പലപ്പുഴ: നാലംഗസംഘം വീടാക്രമിച്ച് ഗർഭിണിയായ യുവതിയെ ഉൾപ്പെടെ മർദിച്ചതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പ്രണവിയ, എസ്എംസി കോളനിയിൽ വിമുക്തഭടൻ രാധാകൃഷ്ണൻ (65) ഭാര്യ റിട്ട. ഹെഡ് നഴ്സ് പ്രീതാകുമാരി(56), മകൾ പ്രീനുരാജ്(28) എന്നിവർക്കാണ് മർദനമേറ്റത്.
വെള്ളിയാഴ്ച രാത്രി 7.30 ഓടെ ഇന്നോവ കാറിലെത്തിയ സംഘം രാധാകൃഷ്ണന്റെ വീടിന്റെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു. ബഹളം കേട്ട് പുറത്തിറങ്ങിയ രാധാകൃഷ്ണനെ സംഘം മർദിച്ചു. ഇതുകണ്ട് ഓടിയെത്തിയ ഭാര്യയെയും ഗർഭിണിയായ മകളെയും മർദിക്കുകയായിരുന്നു.
നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും സംഘം വാഹനത്തിൽ കടന്നുകളഞ്ഞു. നാട്ടുകാരാണ് പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അക്രമവിവരം പോലീസിന് നൽകാൻപോയ പ്രീനുരാജിന്റെ സുഹൃത്ത് സഞ്ചരിച്ച കാറിനു നേരേയും സംഘം അക്രമം നടത്തി. അക്രമത്തിൽ കാറിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെ രാധാകൃഷ്ണന്റെ മകൻ പ്രണവ് രാജിന് ആലപ്പുഴയിൽ വച്ച് മർദനമേറ്റിരുന്നു. സുഹൃത്തിനോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പിന്നാലെ വന്ന കാർ ഇടിപ്പിച്ച് നിർത്താതെ പോയി. കാറിനെ പിന്തുടർന്നെത്തിയ പ്രണവ് രാജും കാർ ഓടിച്ചിരുന്ന ആളുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് പ്രണവ് രാജിന് മർദനമേൽക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ പ്രണവ് രാജിനെയും ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനുശേഷമാണ് വീടിനു നേരേ ആക്രമണം ഉണ്ടായത്.
വീടിന്റെ ജനൽച്ചില്ലു്ലകൾ തകർക്കുകയും വീട്ടിൽ ഉണ്ടായിരുന്നവരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർക്കെതിരേ പുന്നപ്ര പോലീസ് കേസെടുത്തു. കാറിനു നേരേയുണ്ടായ ആക്രമണ ത്തിലും ഇവർക്കെതിരേ അമ്പലപ്പുഴ പോലീസിൽ പരാതി നൽകി.
നാലംഗസംഘം വീടാക്രമിച്ചു ! ഗർഭിണിയായ യുവതിയെയും മർദിച്ചതായി പരാതി
11:04 PM Oct 01, 2022 | Deepika.com