ചിറ്റൂർ: അണിക്കോട് നാലുമൊക്ക് ജംഗ്ഷനിൽ റോഡിന്റെ മധ്യഭാഗത്ത് കാഴ്ച മറക്കുന്നവിധം പോസ്റ്ററുകൾ സ്ഥാപിച്ചത് നീക്കം ചെയ്യണമെന്ന്് ജനകീയാവശ്യം. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിരത്തുകളിൽ യാത്രക്കാർക്ക് സഞ്ചാര അസൗകര്യമുണ്ടാവും വിധം സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകൾ നീക്കം ചെയ്യാൻ നിർദേശം നല്കിയിരുന്നു. കഴിഞ്ഞ ദിവസം അണിക്കോട് ജംഗ്ഷനിൽ റോഡു മുറിച്ചു കടക്കുന്നതിനിടെ വൃദ്ധ ബസിടിച്ചു മരണപ്പെട്ട സംഭവം നടന്നിട്ടുണ്ട്. തെക്കേഗ്രാമം റോഡിൽ നിന്നും വരുന്ന യാത്രക്കാർ ചിറ്റൂർക്കാവ് റോഡിലേക്കു മറികടക്കണമെങ്കിൽ 25 മീറ്റർ ദൂരം സഞ്ചരിക്കുന്നത് അപകട ഭീഷണിയിലാണ്. ഇതിനിടെയാണ് കാഴ്ച മറവായി അനധികൃത ഫ്ലക്സ് ബോർഡുകൾ റോഡിന്റെ മധ്യഭാഗത്ത് ബാരിക്കേഡിൽ സ്ഥാപിച്ചിരിക്കുന്നത്. പോലീസ് അധികൃതർ പട്രോളിംഗിനായി അണിക്കോട് ജംഗ്ഷനിലെത്തിയാലും യാത്രക്കാർക്കു അപകട ഭീഷണിയാവുന്ന നിയമലംഘനം കണ്ടില്ലെന്നു നടിക്കുകയാണ്. തൃശൂർ - കോയന്പത്തൂർ അന്തർസംസ്ഥാന പ്രധാനപാത അണിക്കോ ട് ജംഗ്ഷനിലൂടെയാണ് കടന്നുപോവുന്നത്.
യാത്ര വാഹനങ്ങൾക്കു പുറമെ ചരക്കുകടത്തു ലോറികളും നിരന്തരം സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് കാഴ്ചമറവായി റോഡിന്റെ മധ്യഭാഗത്ത് ഫ്ലക്സ് ബോർഡുകൾ നിലകൊള്ളുന്നത്.
അണിക്കോട് ജംഗ്ഷനിൽ കാഴ്ച മറയ്ക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണം
12:49 AM Oct 01, 2022 | Deepika.com