കണ്ണൂർ: എൽഡിഎഫ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ച കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി കെ.സി. ജോസഫും കണ്ണൂർ കോടതിയിൽ ഹാജരായി. ഇന്നലെ രാവിലെ 11ന് കണ്ണൂർ അസി. സെഷൻസ് ജഡ്ജി രാജീവ് വാച്ചാൽ മുന്പാകെയാണ് ഇരുവരും ഹാജരായത്. അസൗകര്യങ്ങൾ കാരണം ടി. സിദ്ദീഖ് ഹാജരായില്ല. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.
2013 ഒക്ടോബർ 27നായിരുന്നു ഉമ്മൻ ചാണ്ടിക്കുനേരെ അക്രമമുണ്ടായത്. കണ്ണൂർ പോലീസ് മൈതാനിയിൽ സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. സോളാർ തട്ടിപ്പു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ കരിങ്കൊടി പ്രകടനം അക്രമാസക്തമാകുകയായിരുന്നു.
എൽഡിഎഫ് പ്രവർത്തകർ നടത്തിയ കല്ലേറിൽ ഉമ്മൻ ചാണ്ടിക്കും ഒപ്പമുണ്ടായിരുന്ന കെ.സി. ജോസഫ്, ടി. സിദ്ദീഖ് എന്നിവർക്കും പരിക്കേറ്റിരുന്നു.
1013 പ്രതികളുള്ള കുറ്റപത്രത്തിൽ സിപിഎം എംഎൽഎമാരായിരുന്ന സി. കൃഷ്ണനും (പയ്യന്നൂർ), കെ.കെ. നാരായണനും (ധർമടം) ഒന്നും രണ്ടും പ്രതികളാണ്. ഇവരടക്കം 114 പേരെ തിരിച്ചറിഞ്ഞതായി കുറ്റപത്രത്തിലുണ്ട്.
ഉമ്മൻ ചാണ്ടിയും കെ.സി. ജോസഫും കോടതിയിൽ ഹാജരായി
12:38 AM Oct 01, 2022 | Deepika.com