മട്ടന്നൂർ: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. എളമ്പാറ സ്വദേശി കെ.കെ. പ്രജീഷിനെ (32)യാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിലേരി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മാലൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് മട്ടന്നൂരിലും മോഷണം നടത്തിയതു താനാണെന്ന് ഇയാൾ പോലീസിനോടു സമ്മതിച്ചത്. ഇതേത്തുടർന്ന് റിമാൻഡിൽ കഴിയുന്ന പ്രതിയെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിയെയുംകൊണ്ട് മോഷണം നടത്തിയ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മട്ടന്നൂർ-ഇരിക്കൂർ റോഡിൽ വെള്ളിയാംപറമ്പിൽ അടുത്തകാലത്ത് പ്രവർത്തനമാരംഭിച്ച മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസിലാണ് കഴിഞ്ഞ ജൂലൈ മാസം അവസാനം മോഷണം നടന്നത്. ഓഫീസിന്റെ പിൻഭാഗത്തുകൂടി അകത്തു കയറിയാണ് മോഷണം നടത്തിയത്. ഓഫീസിനുള്ളിലുണ്ടായിരുന്ന ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന രണ്ടു ചാർജിംഗ് മെഷീനുകളും വിലപിടിപ്പുള്ള വാഹനങ്ങളുടെ അഞ്ച് താക്കോലുകളുമാണ് മോഷണം പോയത്.
എസി സ്ഥാപിക്കുന്നതിനായി ഒരുക്കിയ ദ്വാരത്തിലൂടെയാണ് മോഷ്ടാവ് അകത്തു കയറി കവർച്ച നടത്തിയത്. എസി സ്ഥാപിക്കാത്തതിനാൽ തെർമോകോൾ ഉപയോഗിച്ച് മറച്ചനിലയിലായിരുന്നു. ഇതു നീക്കിയാണ് അകത്തു കയറി മോഷണം നടത്തിയത്. ജില്ലയിലെ നഗരങ്ങളിൽ സ്ഥാപിച്ച കാമറകളുടെ നിരീക്ഷണവും നിയമം തെറ്റിക്കുന്നവരെ കണ്ടെത്തുന്നതിനുമാണ് മട്ടന്നൂരിൽ ഓഫീസ് തുറന്നത്. ഇതിന്റെ ഉദ്ഘാടനം നടത്താനുളള നീക്കം നടക്കുന്നതിനിടെയാണ് മോഷണം. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ മോഷണം: പ്രതി പിടിയിൽ
12:36 AM Oct 01, 2022 | Deepika.com