ചെറുപുഴ: പാടിയോട്ടുചാൽ വയക്കരയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ യുവാവും പെൺകുട്ടിയും പശ്ചിമ ബംഗാൾ സ്വദേശികൾ. പശ്ചിമ ബംഗാളിലെ സുന്ദർബെൻ സ്വദേശികളായ രാഹുൽ ബൈദ്യ (22), രൂപ(16) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെ വാടകമുറിയിൽ സാരിയിൽ തൂങ്ങി മരിച്ചനിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
പശ്ചിമബംഗാളിലെ സുന്ദൻബെൻ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി രാഹുൽ ബൈദ്യയ്ക്കെതിരേ കേസുണ്ട്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. യുവാവ് പെൺകുട്ടിയുമായി കുറച്ചു ദിവസം മുന്പാണ് ചെറുപുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വയക്കരയിലെത്തിയത്.
ഇവിടെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സഹോദരനും ഭാര്യയ്ക്കുമൊപ്പം താമസിക്കുകയായിരുന്നു യുവാവും പെൺകുട്ടിയും. സംഭവസമയത്ത് സഹോദരനെയും ഭാര്യയെയും താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. ഇതിനുശേഷമാണ് യുവാവും പെൺകുട്ടിയും തൂങ്ങിമരിച്ചതെന്ന് കരുതുന്നു. ചെറുപുഴ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് സുന്ദർബെൻ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽനിന്ന് പോലീസും ബന്ധുക്കളും കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. തിങ്കളാഴ്ച അവർ എത്തിയതിനുശേഷമേ കൂടുതൽ നടപടികൾ ഉണ്ടാകൂ.
മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെട്ടിടം ഉടമ നൽകിയ പരാതിയിലാണ് ചെറുപുഴ പോലീസ് കേസെടുത്തിട്ടുള്ളത്. ചെറുപുഴ എസ്ഐ പി.ബി. സഞ്ജയ്കുമാറിന്റെ നേതൃത്വലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വാടക ക്വാർട്ടേഴ്സിൽ മരിച്ചത് പശ്ചിമ ബംഗാളിൽനിന്ന് കാണാതായ പെൺകുട്ടിയും കാമുകനും
12:36 AM Oct 01, 2022 | Deepika.com