കൽപ്പറ്റ: സർവകക്ഷി ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ മൂന്നിനു വൈത്തിരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ദേശീയ പാത ഉപരോധിക്കും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടാണ് സമരം. രാവിലെ 10നു ആരംഭിക്കുന്ന ഉപരോധത്തിൽ വൈത്തിരി, ചൂണ്ടേൽ ടൗണുകളിലെ വ്യാപാരികളും പങ്കെടുക്കും. രണ്ടു ടൗണുകളിലും രാവിലെ 10 മുതൽ ഉച്ചവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും.
വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സംബന്ധിച്ചു അധികൃതരുടെ ഉറപ്പ് ലഭിക്കുന്നതുവരെ ഉപരോധം തുടരുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, ഭരണസമിതിയംഗം എൻ.കെ. ജ്യോതിഷ്കുമാർ, ആക്ഷൻ കമ്മിറ്റി കണ്‍വീനർ എൻ.ഒ. ദേവസി, അംഗങ്ങളായ സലിം മേമന, എ.എ. വർഗീസ്, എം.വി. ബാബു, കെ. കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്തിലെ ചുണ്ടവയൽ, ഒലിവുമല, ചേലോട്, മുള്ളന്‍പാറ, അറമല, തളിമല, ലക്കിടി, തൈലക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യജീവി ശല്യം രൂക്ഷം. ചെന്പ്ര വനത്തിൽനിന്നാണ് വന്യജീവികൾ എത്തുന്നത്. ആനകൾക്കും മാൻ കൂട്ടങ്ങൾക്കും പുറമേ കടുവകളും ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യജീവനും ഭീഷണി ഉയർത്തുകയാണ്. ഒറ്റയ്ക്കും കൂട്ടമായും 28 ഓളം ആനകളാണ് രാപകൽ വ്യത്യാസമില്ലാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിത്തിരിയുന്നത്. ഗ്രാമങ്ങളിൽനിന്നു രാവിലെ ടൗണിലേക്കും വൈകുന്നേരം തിരിച്ചുമുള്ള കാൽനട യാത്ര സുരക്ഷിതമല്ലാതായി. വിദ്യാലയങ്ങളിലേക്കും തൊഴിൽ ഇടങ്ങളിലേക്കും മറ്റും പോകുന്നവർ തിരിച്ചെത്തുന്നതുവരെ വീടുകളിൽ ഉള്ളവരുടെ മനസിൽ തീയാണ്.
തേയിലത്തോട്ടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും ജീവഭയത്തോടെയാണ് ആളുകൾ ജോലി ചെയ്യുന്നത്. തോട്ടം തൊഴിലാളികൾക്കുനേരേ ചേലോട്, വേങ്ങക്കോട്, തളിമല, വട്ടപ്പാറ എന്നിവിടങ്ങളിൽ മുന്‍പ് കാട്ടാന ആക്രമണം ഉണ്ടായി. അടുത്തകാലത്താണ് തൈലക്കുന്നിൽ വീടിനു മുന്നിൽ വയോധികനെ കാട്ടാന ആക്രമിച്ചത്. തേയിലത്തോട്ടങ്ങളിൽ കടുവയുടെ സാന്നിധ്യം ആവർത്തിക്കുകയാണ്.
വന്യജീവി ശല്യം ജനജീവിതം പ്രതിസന്ധിയിലാക്കിയിട്ടും സർക്കാരും വനം അധികാരികളും ഉണർന്നു പ്രവർത്തിക്കുന്നില്ല. മുള്ളന്‍പാറ ഭാഗത്ത് തൂക്ക് വൈദ്യുത വേലി 50 ലക്ഷം രൂപ അനുവദിച്ചെന്നു അധികൃതർ പറയുന്പോഴും പ്രവൃത്തിയുടെ ടെൻഡർ നടപടി തുടങ്ങിയില്ല. കാടുകയറിയും ആനകൾ ചവിട്ടിമറിച്ചും തകരാറിലാക്കിയ വൈദ്യുത വേലികൾ നന്നാക്കുന്നതിൽ ഉത്തരവാദപ്പെട്ടവർ വീഴ്ച വരുത്തുകയാണ്.
വന്യജീവി ശല്യം കലശലായ പ്രദേശങ്ങളിൽ 15 കിലോമീറ്റർ സൗരോർജ വേലി ജനപങ്കാളിത്തത്തോടെ സ്ഥാപിക്കുന്നതിനു പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. ആനപ്പാറ മുതൽ തൈലക്കുന്നു വരെ രണ്ടര കിലോമീറ്റർ വേലി ആദ്യ ഘട്ടത്തിൽ നിർമിക്കും. മൂന്നര ലക്ഷം രൂപയാണ് ഇതിനു കണക്കാക്കുന്ന ചെലവ്.
പദ്ധതി പൂർണമായും പൂർത്തിയാകുന്പോൾ ലക്കിടി മുതൽ അറമല വരെ സൗര വേലിയാകും. ആധുനിക രീതിയിലുള്ള വേലി കാടിനും നാടിനും ഇടയിൽ സ്ഥാപിക്കുകയാണ് പ്രശ്ന പരിഹാരത്തിനു ആവശ്യമെന്നു പഞ്ചായത്ത് പ്രസിഡന്റും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതിൽ ഏറ്റവും അപകടകാരിയായ ചുള്ളിക്കൊന്പനെ പിടികൂടി പന്തിയിലാക്കണമെന്നു അവർ ആവശ്യപ്പെട്ടു.
മൂന്നിനു വൈത്തിരിയിൽ ദേശീയപാത ഉപരോധം
12:29 AM Oct 01, 2022 | Deepika.com