അപകടക്കെണി വാർത്തയായപ്പോൾ അധികാരികൾ കണ്ണ് തുറന്നു
12:21 AM Oct 01, 2022 | Deepika.com
ആരക്കുഴ: മൂവാറ്റുപുഴ-പണ്ടപ്പിള്ളി കൂത്താട്ടുകുളം റോഡിൽ ആരക്കുഴ മൂഴിയിൽ അപകടഭീഷണി ഉയർന്ന സ്ഥലത്ത് അധികൃതർ മുന്നറിയിപ്പു നൽകി റിഫ്ളക്ടർ സ്ഥാപിച്ചു. മൂഴിയിൽ പുഴക്കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് റോഡിന് വീതി കുറവാണ്. ടാറിംഗിനോടു ചേർന്നാണ് കടവിലേക്കുള്ള നട ആരംഭിക്കുന്നത്. വാഹനത്തിന്റെ ഒരു ടയർ ടാറിൽനിന്നു തെന്നിയാൽ പുഴയിലേക്ക് മറിയുമെന്ന സ്ഥിതിയാണ്. ഇവിടെ സംരക്ഷണ വേലി നിർമിക്കുകയോ മുന്നറിയിപ്പ് ബോർഡ് വയ്ക്കുകയോ ചെയ്തിരുന്നില്ല. അടുത്തിടെയാണ് കോടികൾ മുടക്കി ബിഎംബിസി നിലവാരത്തിൽ റോഡ് പുതുക്കിപ്പണിതത്. റോഡിലെ അപകട സ്ഥിതിയെക്കുറിച്ച് ദീപികയിൽ വാർത്ത വന്നതിനു തൊട്ടുപിന്നാലെ പിഡബ്ല്യുഡി അധികൃതരുടെ നിർദേശപ്രകാരം കരാറുകാരൻ റിഫ്ളക്ടർ സ്ഥാപിക്കുകയായിരുന്നു.