തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമാണത്തിനിടയിൽ പഞ്ചായത്തിൽനിന്നുള്ള ധനസഹായത്തോടെ നിർമിച്ച വീടിന് ബലക്ഷയം സംഭവിച്ച സാഹചര്യത്തിൽ സംരക്ഷണഭിത്തി നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. ഉപ്പുതോട് ചിറ്റടിക്കവല സ്വദേശിനി മേരി ജോസഫിന്റെ വീടിന് സംരക്ഷണഭിത്തി നിർമിക്കാനാണ് ഉത്തരവ് നൽകിയത്.
മരിയാപുരം പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ റിപ്പോർട്ട് സമർപ്പിച്ചു. പ്രകാശ് കരിക്കിൻമേട്- ഉപ്പുതോട് റോഡിന്റെ നിർമാണ പ്രവർത്തനത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. റോഡിലെ കട്ടിംഗ് ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കാൻ 2022 ഏപ്രിൽ 13ന് വർക്ക് ടെണ്ടർ ചെയ്തതായി പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. ഇതിനുവേണ്ടി കരാറും നൽകിയിട്ടുണ്ട്.
നിർമാണം ആരംഭിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വീടിന് മുൻവശത്ത് പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡിനു മുകൾഭാഗത്തുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്നും അതിനാൽ വീടിനും റോഡിന്റെ മണൽതിട്ടയ്ക്കുമായി സംരക്ഷണഭിത്തി നിർമിക്കേണ്ടത് അനിവാര്യമാണെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാൽ, സംരക്ഷണഭിത്തി നിർമിക്കാൻ ഒരു നടപടിയും തുടങ്ങിയിട്ടില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചതിനെത്തുടർന്നാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
വീടിന് സംരക്ഷണഭിത്തി നിർമിച്ചുനൽകാൻ ഉത്തരവ്
10:40 PM Sep 30, 2022 | Deepika.com