പിറവം: വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ മാതാപിതാക്കൾക്ക് സംശയം തോന്നിയതിനെത്തുടർന്ന് വീണ്ടും പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മൃതദേഹത്തിനൊപ്പമെത്തിയ ബന്ധുവായ യുവാവ് പോലീസ് നിരീക്ഷണത്തിലാണ്.
പിറവം തേക്കുംമൂട്ടിൽപടിക്ക് സമീപം വെട്ടുപാറയ്ക്കൽ മണി ആചാരി- കമല ദന്പതികളുടെ ഏക മകൻ മനു (26) ആണ് കഴിഞ്ഞ 24ന് അബുദാബിയിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ മൂന്നു വർഷമായി ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. അവിടെ അടുത്ത ബന്ധുവായ യുവാവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ 24 മുതൽ മനുവിനെ ഫോണിൽ വിളിച്ചിട്ട് മാതാപിതാക്കൾക്ക് കിട്ടിയിരുന്നില്ല. ഒപ്പം താമസിച്ചിരുന്ന നിരീക്ഷണത്തിലുള്ള ബന്ധുവിനെ വിളിച്ചെങ്കിലും വ്യക്തമായി ഒന്നും പറയുന്നുണ്ടായിരുന്നില്ല. പിന്നീട് സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് മരണ വിവരം വീട്ടുകാർ അറിയുന്നത്.
ഇന്നലെ രാവിലെ ഒന്പതോടെ മൃതദേഹം പിറവത്ത് എത്തിച്ചിരുന്നു. ഉച്ചയ്ക്കു ശേഷം കണ്ണീറ്റുമല പൊതുശ്മശാനത്തിൽ സംസ്കരിക്കാനും തീരുമാനിച്ചിരുന്നു. ഇതിനു ശേഷമാണ് മൃതദേഹത്തിന് ഒപ്പമെത്തിയ ബന്ധുവായ യുവാവിന്റെ ദേഹത്തെ പരിക്കുകളും മറ്റും ശ്രദ്ധയിൽപ്പെട്ടതും മരണകാരണം അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പിതാവ് മണി ആചാരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
മൃതദേഹം സംസ്കരിക്കാതെ പിറവത്തെ ജെഎംപിആശുപത്രിയിലെത്തിച്ച് പോലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഇന്ന് പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി ഉച്ചയ്ക്കു ശേഷം മൃതദേഹം സംസ്കരിക്കും.
വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും
10:22 PM Sep 30, 2022 | Deepika.com