കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്ന് സിപിഎം ആക്രമണത്തിൽ പരിക്കേറ്റ ഉമ്മൻ ചാണ്ടി, സഹയാത്രികനായ മുൻ മന്ത്രി കെ.സി. ജോസഫ് എന്നിവർ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാകും. രാവിലെ 11 ന് കണ്ണൂർ അസിസ്റ്റന്റ്സ് സെഷൻസ് ജഡ്ജി രാജീവ് വാച്ചാൽ മുന്പാകെയാണ് ഇരുവരും ഹാജരാകുക. ടി. സിദ്ദീഖും ഇന്ന് ഹാജരാകേണ്ടതായിരുന്നുവെങ്കിലും അസൗകര്യം കാരണം അദ്ദേഹം ഹാജരാകില്ല.
2013 ഒക്ടോബർ 27ന് കണ്ണൂർ പോലീസ് മൈതാനിയിൽ സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംഘംചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പോലീസ് പരേഡ് ഗ്രൗണ്ടിലെ സമ്മേളനവേദിക്ക് 50 മീറ്റർ അടുത്തുവച്ചാണു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത്. സോളാർ തട്ടിപ്പു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ കരിങ്കൊടി പ്രകടനം അക്രമാസക്തമാകുകയും കല്ലേറ് നടക്കുകയുമായിരുന്നു. കല്ലേറിൽ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം കാറിലുണ്ടായിരുന്ന കെ.സി. ജോസഫ് എംഎൽഎ, ടി .സിദ്ദീഖ് എന്നിവർക്കും കല്ലേറിൽ പരിക്കേറ്റിരുന്നു. 1013 പ്രതികളുള്ള കുറ്റപത്രത്തിൽ അന്ന് സിപിഎം എംഎൽഎമാരായിരുന്ന സി. കൃഷ്ണനും (പയ്യന്നൂർ) കെ.കെ. നാരായണനും (ധർമടം) ഒന്നും രണ്ടും പ്രതികളാണ്. ഇവരടക്കം 114 പേരെ തിരിച്ചറിഞ്ഞതായി കുറ്റപത്രത്തിലുണ്ട്. ഇവരിൽ 103 പേർ അറസ്റ്റിലായി. 11 പേർ അറസ്റ്റിലാകാനുണ്ട്. വധിക്കണമെന്ന ഉദ്ദേശത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് പോലീസ് തയാറാക്കിയ എഫ്ഐആറിൽ പറഞ്ഞിരുന്നത്.
അന്യായമായ സംഘം ചേരൽ എന്ന വകുപ്പ് മാത്രമാണ് എംഎൽഎമാരുടെ പേരിലുള്ളത്. കല്ലേറിൽ മുഖ്യമന്ത്രിയുടെ വാഹനവും പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തകർത്തതിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം 38 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 240 സാക്ഷികളാണുള്ളത്.
സിപിഎം ആക്രമിച്ച കേസ്; ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാകും
12:52 AM Sep 30, 2022 | Deepika.com