കൊച്ചി: കോര്‍പറേഷനിലെ അറവുശാലയ്ക്ക് പൂട്ടുവീണ സാഹചര്യത്തില്‍ കൊച്ചി നഗരത്തിലെ മാംസ വിപണനത്തിന് ബദൽ സംവിധാനമൊരുക്കാന്‍ കോര്പറേഷന് ആലോചന തുടങ്ങിയതായി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ പറഞ്ഞു. കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ അറവുശാലയില്‍ മാടുകളെ അറുത്തശേഷം മാംസം കോര്‍പറേഷന്റെ തന്നെ നിയന്ത്രണത്തില്‍ പ്രത്യേകം വാഹനത്തില്‍ നഗരത്തിലെ കടകളില്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് ആലോചിക്കുന്നത്.
എംപിഐയില്‍ ഒരു മാടിനെ അറുത്ത് വൃത്തിയാക്കി നല്‍കുന്നതിന് 1200 രൂപയാണ് ഈടാക്കുന്നത്. കോര്പറേഷന് നേരിട്ടായതിനാല്‍ നിരക്ക് കുറച്ചുകിട്ടും. അർധരാത്രി 12 ന് അറുത്ത് പുലർച്ചെ അഞ്ചിന് മാംസം നഗരത്തിലെത്തിക്കാന്‍ കഴിയും. ഇറച്ചിവ്യാപാരികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യും.
നഗരത്തില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന കൊലപാതകപരമ്പയുടെ പശ്ചാത്തലത്തില്‍ പോലീസുമായി കൈകോര്‍ത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരും റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളും പോലീസും ഉള്‍പ്പെട്ട ജാഗ്രതാ സമിതി നിലവിലുണ്ടങ്കിലും അത് നിര്‍ജീവമാണ്. കമ്മീഷണറുമായി സംസാരിച്ചതായും ജാഗ്രതാസമിതി സജീവമാക്കാന്‍ നടപടിസ്വീകരിച്ചതായും മേയര്‍ പറഞ്ഞു. ഏതു പാതിരാത്രിയിലും കൊച്ചി നഗരത്തില്‍ ആര്‍ക്കും വന്നുപോകാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കോര്‍പറേഷനും ബാധ്യതയുണ്ടെന്നും നിലവില്‍ കൊച്ചി സുരക്ഷിത നഗരം തന്നെയാണെന്നും മേയര്‍ അവകാശപെട്ടു.
മാംസ വിപണനത്തിന് ബദൽ സംവിധാനമൊരുക്കും: മേയർ
12:11 AM Sep 30, 2022 | Deepika.com