മൂവാറ്റുപുഴ: അനധികൃതമായി ലോഡു കണക്കിന് മണ്ണ് കടത്തുന്നതിനെ തുടർന്ന് പലവട്ടം പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നാട്ടുകാർ ടിപ്പറുകൾ തടഞ്ഞു പോലീസിന് കൈമാറി. പായിപ്ര പഞ്ചായത്തിൽ മാനാറി കാവുംപടിയിൽ നിന്നും ദിവസങ്ങളായി വൻതോതിൽ ടോറസ് ലോറികളിൽ മണ്ണ് കടത്തുകയായിരുന്നു. പോലീസിലും റവന്യൂ വിഭാഗത്തിലും പലവട്ടം പരാതിപ്പെട്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. തുടർന്ന് സമീപവാസികൾ ഇന്നലെ രാവിലെ സംഘടിച്ച് ടിപ്പറുകൾ തടഞ്ഞിട്ടു. തുടർന്ന് പോലീസിനെയും റവന്യൂ വകുപ്പിനെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥ സംഘം ഏറെ വൈകിയാണ് സ്ഥലത്തെത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
12 ടോറസ് ലോറികളും രണ്ടു ഹിറ്റാച്ചികളുമാണ് നാട്ടുകാർ തടഞ്ഞത്. ഇവ പോലീസെത്തി കസ്റ്റഡിയിലെടുത്തു. പായിപ്ര പഞ്ചായത്ത് കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥ രാഷ്ട്രീയ ഒത്താശയോടെ മണ്ണ് മാഫിയ പ്രവർത്തിക്കുന്നുവെന്നാണ് കാലങ്ങളായുള്ള ആരോപണം. ഏതാനും സെന്റ് സ്ഥലത്ത് കെട്ടിടം നിർമിക്കാനെന്ന വ്യാജേന മണ്ണ് നീക്കാനുള്ള പെർമിറ്റ് വാങ്ങി ഇതു ദുരുപയോഗം ചെയ്തു മറ്റു പ്രദേശങ്ങളിൽനിന്ന് കൂടി വ്യാപകമായി മണ്ണെടുത്ത് വില്പന നടത്തുന്ന രീതിയാണ് സംഘം അവലംബിക്കുന്നത്. പായിപ്ര സ്വദേശി അലി കെട്ടിടം നിർമിക്കുന്നതിന് 16 സെന്റ് സ്ഥലത്തു നിന്നും മണ്ണെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ജില്ല മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് അപേക്ഷ നൽകിയിരുന്നു. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിൽഡിംഗ് പെർമിറ്റ് എന്നിവയടക്കമായിരുന്നു അപേക്ഷ. സ്ഥലപരിശോധന നടത്തി 16 സെന്റ് സ്ഥലത്തുനിന്ന് എട്ടുദിവസം കൊണ്ട് 3748 മെട്രിക് ടണ്‍ മണ്ണ് എടുക്കുന്നതിന് ജിയോളജി വകുപ്പ് അനുമതിയും നൽകി. ഇത് കടത്തിക്കൊണ്ടു പോകുന്നതിന് 374 പാസും നൽകി.
സെപ്റ്റംബർ 26 മുതൽ ഒക്ടോബർ ആറുവരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ മണ്ണെടുക്കാനാണ് അനുമതി നൽകിയത്. എന്നാൽ പെർമിറ്റ് ലഭിച്ച 16 സെന്റിനു പുറമേ സമീപത്തെ 20 സെന്റിൽ നിന്നും പൂർണമായും മണ്ണെടുത്ത് നീക്കിയെന്നാണ് ആക്ഷേപം. മറ്റിടങ്ങളിലും ഇതേ പെർമിറ്റ് ഉപയോഗിച്ച് മണ്ണ് ഖനനം ചെയ്യൽ ആരംഭിച്ചതോടെയാണ് നാട്ടുകാർ രംഗത്തുവന്നത്.
പറഞ്ഞിരിക്കുന്ന അളവിൽ കൂടുതൽ മണ്ണ് എടുക്കരുതെന്ന കർശന നിർദേശത്തോടെയായിരുന്നു അനുമതി. പഞ്ചായത്ത് സെക്രട്ടറി ഇതു ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു ജിയോളജി വകുപ്പ് കത്തും നൽകിയിരുന്നു. വൻ തോതിൽ മണ്ണെടുത്തിട്ടും പഞ്ചായത്ത് ഓഫീസിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ പോലും സ്ഥലത്തെത്തിയില്ലെന്നാണ് ആരോപണം. ചരിത്ര പ്രസിദ്ധമായ പോയാലി മലയുടെ ചെരുവിൽ നിന്നു പോലും മണ്ണ് എടുക്കുന്നതിന് ബന്ധപ്പെട്ടവർ അനുമതി നൽകി. ഇവിടെനിന്ന് ലോഡ് കണക്കിന് മണ്ണ് ഖനനം ചെയ്തതോടെ ഇക്കഴിഞ്ഞ കാല വർഷത്തിൽ പോയാലി മലയിൽ വൻതോതിൽ മണ്ണിടിച്ചിലും നാശനഷ്ടവുമുണ്ടായി.
കുന്നുകളിലും മറ്റും കെട്ടിടം നിർമിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്തിൽ പ്ലാൻ സമർപ്പിക്കുകയും ഇവിടെനിന്ന് ബിൽഡിംഗ് പെർമിറ്റ് സംഘടിപ്പിക്കുകയും ചെയ്യുകയാണ് ആദ്യഘട്ടം. പിന്നീട് ഇതുപയോഗിച്ച് ജിയോളജി വകുപ്പിൽനിന്ന് മിനറൽ ട്രാൻസിറ്റ് പാസുകൾ കരസ്ഥമാക്കും ഇതു ദുരുപയോഗം ചെയ്താണ് മണ്ണും കരിങ്കല്ലും ഖനനം ചെയ്തു കടത്തുന്നത്. 16 സെന്റിൽ നിന്നും 3748 മെട്രിക് ടണ്‍ മണ്ണ് എടുക്കുന്നതിനു ലഭിച്ച പെർമിറ്റിന്റെ മറവിൽ പതിനായിരത്തിലധികം മെട്രിക് ടണ്‍ മണ്ണ് സംഘം കടത്തിക്കൊണ്ടു പോയതായാണ് വിവരം. മണ്ണ് മാഫിയക്ക് വിവരം ചോർത്തി നൽകി രക്ഷപ്പെടുന്നതിനുള്ള അവസരം ഒരുക്കിയതിന് ശേഷമാകും ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തുന്നതെന്ന ആരോപണവും ശക്തമാണ്.
നാട്ടുകാർ ടിപ്പറുകൾ തടഞ്ഞ് പോലീസിനു കൈമാറി
12:09 AM Sep 30, 2022 | Deepika.com