പോത്താനിക്കാട് : കക്കടാശേരി -ഞാറക്കാട് റോഡിലെ കാലാന്പൂർ മുതൽ പുളിന്താനം വരെയുള്ള ഭാഗത്തെ ആദ്യഘട്ട ടാറിംഗ് പൂർത്തിയായി. വാഹന ഗതാഗതം പുനരാരംഭിച്ചു. റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 68 കോടി ചെലവിൽ നവീകരിക്കുന്ന റോഡിലെ കാലാന്പൂർ മുതൽ പുളിന്താനം വരെയുള്ള ഭാഗത്തെ ഗതാഗതം ഫെബ്രുവരി മുതൽ തടഞ്ഞിരിക്കുകയായിരുന്നു. ജൂലൈയിൽ പുളിന്താനം പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും മഴ മൂലം റോഡിന്റെ ടാറിംഗ് പൂർത്തിയായിരുന്നില്ല.
കഴിഞ്ഞ ദിവസം ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയതോടെയാണ് റോഡ് തുറന്നുകൊടുക്കാനായത്. മൂന്നു പഞ്ചായത്തുകളിലെ അഞ്ഞൂറോളം പേർ അംഗങ്ങളായ ജനകീയ റോഡ് വികസന സമിതിയുടെ പ്രവർത്തനം കൊണ്ട് മികച്ച നിർമ്മാണം സാധ്യമാക്കാൻ ഈ റോഡിന് കഴിഞ്ഞു. റോഡ് പുറന്പോക്ക് ഒഴിപ്പിക്കാൻ ഹൈക്കോടതിയെ സമീപിച്ചതോടെ നിരവധി ഭാഗങ്ങളിലാണ് റോഡിന് വീതി വർധിപ്പിക്കാനും, വളവ് നിവർത്താനും ഭൂമി ലഭ്യമായത്. ഇതോടൊപ്പം, സമിതി ഇടപെട്ട് സ്വകാര്യ വ്യക്തികളെ നേരിൽ കണ്ട് നടത്തിയ അഭ്യർഥനയുടെ ഫലമായി അവരുടെ ഭൂമി കൂടി ലഭ്യമാക്കാനും വികസന സമിതിയുടെ ഇടപെടൽ പ്രയോജനം ചെയ്തു. ഏഴു മാസം നീണ്ട ആദ്യഘട്ട നിർമാണത്തിൽ ശ്രദ്ധേയമായത് ഏഴു പതിറ്റാണ്ട് പഴക്കമുള്ള ഈ റോഡിലെ ചെറുപാലമായ പുളിന്താനം പാലത്തിന്റെ പുനർനിർമാണമായിരുന്നു. ഈ ഭാഗം റോഡ് തുറക്കുന്നതോടെ മൂവാറ്റുപുഴയ്ക്കുള്ള ഗതാഗതം ഏറെ എളുപ്പമാകും. പോത്താനിക്കാട് മുതൽ പൈങ്ങോട്ടൂർ വരെയുള്ള ഭാഗം മെറ്റൽ വിരിക്കുന്നതിനെ തുടർന്ന് ഇതുവഴിയുടെ യാത്ര ഏതാനും നാൾകൂടി ദുഷ്കരമായിരിക്കും.
ആകെയുള്ള 20.200 കിലോ മീറ്റർ റോഡിൽ 3.240 കിലോ മീറ്റർ ദൂരമാണ് ഇപ്പോൾ പൂർത്തിയായത്. ശേഷിക്കുന്നതിൽ 9.350 കിലോ മീറ്റർ പൈങ്ങോട്ടൂർ പഞ്ചായത്തിലും, 4.540 കിലോ മീറ്റർ ആയവന പഞ്ചായത്തിലും, 3.070 കിലോ മീറ്റർ പോത്താനിക്കാട് പഞ്ചായത്തിലുമാണ്. പൈങ്ങോട്ടൂർ പഞ്ചായത്തിലും ജനപ്രതിനിധികളുടേയും റോഡ് വികസനസമിതിയുടേയും വേണ്ടത്ര ഇടപെടൽ നടത്തി കൊടുംവളവുകൾ നിവർത്തിയും വീതികുറഞ്ഞ ഭാഗങ്ങളിൽ വീതി വർധിപ്പിച്ചും റോഡ് ആധുനിക നിലവാരത്തിലേക്കെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കക്കാടശേരി-ഞാറക്കാട് റോഡ്: ആദ്യഘട്ട ടാറിംഗ് പൂർത്തിയായി
12:09 AM Sep 30, 2022 | Deepika.com