കാലടി: ഹിന്ദു ആചാര്യ സഭയുടെ ദേശീയ ജനറൽ സെക്രട്ടറി ശങ്കര വിജേന്ദ്രപുരി താമസിക്കുന്ന കാലടി പിരാരൂരിലെ ബ്രഹ്മവിദ്യ സിദ്ധ യോഗ സെന്ററിലേക്ക് ബിയർ കുപ്പികൾ എറിഞ്ഞു. പെട്രോൾ ബോംബാണ് എറിഞ്ഞതെന്നാണ് സെന്റർ അധികൃതർ പറയുന്നത്.
വ്യാഴാഴ്ച്ച പുലർച്ചെ നാലോടെയാണ് സംഭവം. ആസമയം ശങ്കര വിജേന്ദ്രപുരി സെന്ററിൽ ഉണ്ടായിരുന്നു. എന്തോ പൊട്ടുന്ന ശബ്ദം കേട്ടിരുന്നു. വാഹനങ്ങൾ പോകുന്നതാണെന്നാണ് കരുതിയത്. രാവിലെ ജോലിക്കാൻ മുറ്റം വൃത്തിയാക്കുമ്പോളാണ് പൊട്ടിയ ബിയർ കുപ്പികൾ കാണുന്നത്. തറ കരിഞ്ഞും കിടക്കുന്നുണ്ടായിരുന്നു. പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റു ചെയ്തതറിഞ്ഞ് ആചാര്യ സഭയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനങ്ങൾ നടത്തിയിരുന്നു. അതിൽ വിരോധം ഉണ്ടായവരാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നുവെന്ന് ശങ്കര വിജേന്ദ്രപുരി പറയുന്നു.
2002 മുതൽ ശങ്കര വിജേന്ദ്രപുരിക്കു ഭീഷണി ഉണ്ട്. 2021ൽ മലപ്പുറത്ത് വച്ച് പോപ്പുലർ ഫ്രണ്ട് തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തനിക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് ശങ്കര വിജേന്ദ്രപുരി ഡിജിപിക്ക് കത്തു നൽകിയിട്ടുണ്ട്. മതം മാറി പോകുന്നവരെ തിരികെ ഹിന്ദു മതത്തിലേക്കു കൊണ്ടുവരാൻ നേതൃത്വം നൽകുന്ന സംഘടനയാണ് ഹിന്ദു ആചാര്യ സഭ. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
സിദ്ധയോഗ സെന്ററിലേക്ക് ബിയർ കുപ്പികൾ എറിഞ്ഞു
12:05 AM Sep 30, 2022 | Deepika.com