വാഴക്കുളം: മണിയന്തടത്ത് ജനവാസ മേഖലയിൽ വീണ്ടും അജ്ഞാത ജീവിയെ കണ്ടതായി പ്രദേശവാസികൾ. ഇന്നലെ രാവിലെ ഏഴോടെയാണ് പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവിയെ ടാപ്പിംഗ് തൊഴിലാളികൾ അടുത്തു കണ്ടത്. മണിയന്തടം പാറ്റാമലയിൽ ഭാസ്കരൻ, ഭാര്യ തങ്ക എന്നിവരാണ് പുലിയെ കണ്ടതായി സമീപവാസികളെ അറിയിച്ചിട്ടുള്ളത്.
മണിയന്തടത്ത് റബർ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത് പൊന്തയ്ക്കുള്ളിൽ അനക്കംകണ്ട് നോക്കിയപ്പോഴാണ് ഇവർ പുലി നടന്നുമറയുന്നത് കണ്ടത്. കഴിഞ്ഞ 13നു മണിയന്തടം ആലയ്ക്കൽ സോനയുടെ വീട്ടിലെ ആടിനെ കൊന്നിട്ട പ്രദേശത്തിനു സമീപമുള്ള റബർ തോട്ടത്തിലാണ് ഇന്നലെ വീണ്ടും അജ്ഞാത ജീവിയെ കണ്ടത്. ആടിനെ കൊന്ന പ്രദേശത്തിനു സമീപം വനംവകുപ്പ് കാമറ സ്ഥാപിച്ചിരുന്നെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടിരുന്നില്ല. കാമറ നീക്കം ചെയ്തതിനു ശേഷമാണ് ഇന്നലെ ഇവിടെ അജ്ഞാത ജീവിയെ വീണ്ടും കണ്ടത്.
ഡീൻ കുര്യാക്കോസ് എംപി പ്രദേശം സന്ദർശിച്ച് വനം വകുപ്പുദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടരെത്തുടരെ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടാകുന്നതിനാൽ നിയമ നടപടികൾ നോക്കാതെ പുലിക്കെണി സ്ഥാപിക്കാൻ ഡിഎഫ്ഒ യ്ക്ക് എംപി നിർദേശം നൽകി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻ ജോൺ, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സാജു തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
മണിയന്തടം, വടകോട് പ്രദേശങ്ങളിൽ മൂന്നാഴ്ചയോളമായി തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണ ഭീഷണിയിൽ അധികൃതർ നിസംഗത പുലർത്തുകയാണെന്ന പ്രതിഷേധവും പ്രദേശവാസികൾക്കുണ്ട്. അരകിലോമീറ്റർ ചുറ്റളവിൽ ഈ ദിവസങ്ങളിൽ പലരും പുലിയെ അടുത്തു കണ്ടതായി പറയുമ്പോഴും പുലിയെന്ന് കൃത്യമായ തെളിവു ലഭിച്ചെങ്കിലേ നടപടി സ്വീകരിക്കാനാവൂ എന്ന അധികൃതരുടെ നിലപാടിൽ അമർഷത്തിലാണ് നാട്ടുകാർ.
വീണ്ടും അജ്ഞാത ജീവി
12:05 AM Sep 30, 2022 | Deepika.com