തലയോലപറമ്പ്: നാട്ടിൻപുറത്തുനിന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത തൊഴിലായ തഴപ്പായ നെയ്ത്തിനു പുനരുജ്ജീവനം നൽകി നാല്പതു വനിതകൾ. തഴ കര കൗശലത്തിലൂടെ നൂതന ഉത്പന്നങ്ങൾ നെയ്തെടുത്താണ് വനിതകൾ വിജയഗാഥ രചിച്ചത്. കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര കരകൗശല ഡവലപ്മെന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ നേതൃത്വത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻസിന്റെ സഹകരണത്തോടെ തഴകരകൗശല വസ്തുക്കളുടെ നിർമാണത്തിൽ 40 വനിതകളാണ് പരിശീലനം പൂർത്തിയാക്കിയത്.
തലയോലപറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ ആൻഡ് പബ്ലിക് കോ-ഓപ്പറേഷൻ സെന്ററിന്റെ നേതൃത്വത്തിൽ 90 ദിവസത്തെ പരിശീലനമാണ് വനിതകൾ പൂർത്തിയാക്കിയത്. മെത്തപ്പായ നെയ്യാൻ ഉപയോഗിച്ചിരുന്ന തഴയിൽ വനിതകളുടെ ഭാവനയിൽ നെറ്റിപ്പട്ടം, ടേബിൾ മാറ്റ്, ഹാൻഡ് ബാഗ്, ഫ്രോക്ക് തുടങ്ങി 134 വ്യത്യസ്ത ഇനം ഉത്പന്നങ്ങളാണ് വിരിഞ്ഞത്. കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയം എം-പാനൽ ഡിസൈനർ അനന്ദു സുധീറിന്റെ നിർദേശങ്ങളും വനിതകളുടെ കരകൗശലത്തിനു ഏറെ പിൻബലമേകി.
തലയോലപ്പറമ്പ് കോരിക്കലിലെ പരിശീലന കേന്ദ്രത്തിൽ എത്തുന്നവർ വനിതകൾ തഴയിൽ തീർത്ത കരകൗശല ഉത്പന്നങ്ങൾ കണ്ട് വിസ്മയഭരിതരാവുകയാണ്. തഴയെ ഈ വിധമൊക്കെ മാറ്റിത്തീർക്കാൻ കഴിയുമോയെന്നു കാണുന്നവർ അത്ഭുതം കൂറുമ്പോൾ കമനീയമായ ഉത്പന്നങ്ങൾ നെയ്തുകൂട്ടിയവരുടെ മിഴികളിൽ സംതൃപ്തിയുടെ തിരയിളക്കം. വനിതകളുടെ തഴ കരകൗശല ഉത്പന്നങ്ങൾ കോരിക്കലിലെ പരിശീലന കേന്ദ്രത്തിൽ വന്നുകണ്ട തലയോലപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വടയാറിൽ മൂവാറ്റുപുഴയാറിന്റെ തീരത്തു സ്റ്റാളുകൾ ഒരുക്കാൻ സഹായിക്കാമെന്ന് ഉറപ്പു നൽകി.
വനിതകളുടെ തഴ കരകൗശല ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വനിതകൾക്ക് കൈത്താങ്ങാകാൻ പഞ്ചായത്തു സന്നദ്ധമായ സന്തോഷത്തിൽ പങ്കു ചേർന്ന് തഴ കരകൗശലത്തിനു വനിതകൾക്കു പരിശീലനത്തിനു മുൻകൈയെടുത്ത തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ ആന്ഡ് പബ്ലിക് കോ-ഓപ്പറേഷൻ സെന്റർ ജനറൽ സെക്രട്ടറി പി.ജി തങ്കമ്മ, ടി.പി ആനന്ദവല്ലി എന്നിവരും വനിതകൾക്കൊപ്പമുണ്ട്. വിപണിയിൽ അനുകൂല തരംഗമുണ്ടായാൽ തഴകരകൗശലത്തിൽ കൂടുതൽ കമനീയമായ ഉൽപന്നങ്ങൾ നെയ്തെടുക്കാൻ തങ്ങൾക്കാകുമെന്ന് വനിതകൾ പറയുന്നു.
പരമ്പരാഗത തഴപ്പായ നെയ്ത്തിനു പുനരുജ്ജീവനം
11:32 PM Sep 29, 2022 | Deepika.com