നെടുങ്കണ്ടം: ഇടുക്കി ബാലന്‍പിള്ളസിറ്റിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി പ്രകടനം നടത്തിയ ഏഴുപേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.
ബുധനാഴ്ച രാവിലെയാണ് ബാലന്‍പിള്ളസിറ്റിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രകടനം നടന്നത്.
ഒന്‍പതു പേരടങ്ങിയ സംഘത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
ഇന്നലെ തിരുവനന്തപുരത്തു നടന്ന പോലീസ് ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് ഏഴ് പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റം ചുമത്തിയത്. ഏഴുപേരെയും ഇന്ന് അറസ്റ്റ് ചെയ്തേക്കും. പ്രതികളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനു തൊട്ടുപിന്നാലെയാണ് ബാലന്‍പിള്ളസിറ്റിയില്‍ പ്രകടനവും മുദ്രാവാക്യം വിളികളും ഉണ്ടായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ ഉപയോഗിക്കാതെ അനുകൂല മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. ആര്‍എസ്എസിനെ തെരുവില്‍ നേരിടുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.
അനുമതിയില്ലാതെ സംഘം ചേരുക, പൊതുസ്ഥലത്തു ഗതാഗതം തടസപ്പെടുത്തുക, നാട്ടുകാരുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ആദ്യം പോലീസ് കേസെടുത്തിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ തീരുമാനിച്ചത്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കും.
ബാലന്പിള്ളസിറ്റിയടക്കം പോപ്പുലര്‍ ഫ്രണ്ടിനു സ്വാധീനമുള്ള ഇടുക്കിയിലെ അതിര്‍ത്തി മേഖലകള്‍ ശക്തമായ പോലീസ് നിരീക്ഷണത്തിലാണ്.
പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ചു ജാഥ; ഏഴു പേർക്കെതിരേ യുഎപിഎ
10:44 PM Sep 29, 2022 | Deepika.com