കുമരകം: ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ടു തെരുവിൽ അലഞ്ഞു നടന്നവരും പലവിധ രാോഗങ്ങൾ ബാധിച്ചവരുമായ ആലംബഹീനർക്ക് ആശ്രയമായ സ്നേഹക്കൂട് അഭയകേന്ദ്രത്തിലെ അന്തേവാസികൾ ദുഃഖങ്ങൾക്ക് വിട നൽകി ഇന്നലെ കുമരകം കാണാനെത്തി.
കോട്ടയം വൈഡബ്ലുസിഎയ്ക്കുസമീപം മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃകയായി പ്രവർത്തിച്ചുവരുന്ന സ്നേഹക്കൂട്ടിലെ അശരണർക്ക് ഉല്ലാസമേകാൻ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മനുഷ്യസ്നേഹി സ്പോൺസർ ചെയ്തതാണ് ഒരു പകൽ നീണ്ട വിനോദയാത്ര . പ്രായാധിക്യത്താലും രാേഗത്താലും കിടപ്പിലായവരെ മാത്രം ഒഴിവാക്കി വീൽചെയറിലെങ്കിലും സഞ്ചരിക്കാനാവുന്ന 59 അന്തേവാസികളുമായി സഹായികളായ 35പേർ രാവിലെ എട്ടിന് സ്നേഹക്കൂട്ടിൽനിന്നും ടൂറിസ്റ്റു ബസിലും ആംബുലൻസിലുമായി യാത്രപുറപ്പെട്ടു.
കുമരകത്തേക്കുള്ള യാത്രാമധ്യേ വർഷങ്ങൾ പഴക്കമുള്ള താഴത്തങ്ങാടി മുസ്ലിം ജുമാ മസ്ജിദ് പള്ളി സന്ദർശിച്ചു. പത്തിനു കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെത്തിയപ്പോൾ വൈദീകരും വിശ്വാസികളും സംഘത്തെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ദേവസ്വം പ്രസിഡന്റ് വി.പി. അശാേകന്റെ നേതൃത്വത്തിൽ സംഘത്തിനു സ്വീകരണം നൽകി.
കുമരകം ജെട്ടിയിലുള്ള തറവാട് ഹെറിറ്റേജ് റിസോർട്ടിലെത്തി വിശ്രമിച്ചശേഷം 11നു മൂന്നു ബോട്ടുകളിലായി കായൽ സവാരിക്കു പുറപ്പെട്ടു. കായലിലെ കുഞ്ഞോളങ്ങളിൽ ആടിയുലഞ്ഞ് കായൽകുളിർകാറ്റേറ്റു ശാരീരിക മാനസീക ബുദ്ധിമുട്ടുകളെല്ലാം മറന്ന അവർ തിരികെ തറവാട് റിസോർട്ടിലെത്തി നാടൻ വിഭവങ്ങൾക്കൊണ്ടു സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു. തറവാട് റിസോർട്ടിൽ പിന്നീട് കലാപരിപാടികളും അരങ്ങേറി.
അച്ഛനമ്മമാർ പ്രായവും രോഗവും മറന്നു കലാപരിപാടികളിൽ പങ്കാളികളായി. തുടർന്ന് സ്നേഹക്കൂട് മ്യൂസിക് ബാന്റിന്റെ ഗാനമേളയും നടന്നു. വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറേ ചക്രവാളത്തിൽ സൂര്യൻ മറയാൻ തുടങ്ങിയപ്പാേൾ വേദനകൾ മറക്കാൻ സഫലമീയാത്ര എന്നു നാമകരണം ചെയ്ത യാത്ര അവസാനിപ്പിച്ച് സംഘം സ്നേഹക്കൂട്ടിലേക്കു മടക്കയാത്ര ആരംഭിച്ചു.
ദുഃഖങ്ങൾക്ക് അവധി നൽകി അവരെത്തി, കുമരകം കാണാൻ
12:52 AM Sep 29, 2022 | Deepika.com