പാലക്കാട്: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ രണ്ട് ഞായറാഴ്ച സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർഥികളും ഹാജരാകണമെന്ന സർക്കാർ നിർദേശം പിൻവലിക്കണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു. ക്രൈസ്തവർ വളരെ പ്രാധാന്യം കല്പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. അന്നേദിവസം ഒൗദ്യോഗിക പരിപാടികൾ ഒഴിവാക്കിയിരുന്ന മുൻകാലങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളിൽ നിർബന്ധിത പരിപാടികൾ നടപ്പാക്കുന്ന ശൈലി വർദ്ധിച്ചുവരികയാണ്. ഇത്തരം തീരുമാനങ്ങൾ വഴി ക്രൈസ്തവരെ അപമാനിക്കുന്ന നിലപാട് സർക്കാർ തിരുത്തണം.
വിവിധ കാരണങ്ങൾ പറഞ്ഞ് ഞായറാഴ്ചകളിൽ സ്കൂൾ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങൾ പതിവായിരിക്കുന്നു. കഴിഞ്ഞ ജൂണ് മുപ്പത് ഞായറാഴ്ച കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവൃത്തി ദിനമായി നിശ്ചയിച്ചു. എല്ലാവർഷവും ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളി മത്സരം ഇത്തവണ ഒരു ഞായറാഴ്ചയാണ് നടത്തിയത്. വിവിധ മത്സരപരീക്ഷകൾക്കും മറ്റ് പരിപാടികൾക്കും ഞായറാഴ്ച ദിവസങ്ങൾ കൂടുതലായി ഉപയോഗിക്കുന്നു.
ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ ഒക്ടോബർ ഒന്നിനോ, മൂന്നിനോ പുനഃക്രമീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷനായി. രൂപത ഡയറക്ടർ ഫാ.ജോർജ് തുരുത്തിപ്പിള്ളി, രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, ട്രഷറർ കെ.എഫ്.ആന്റണി, ഗ്ലോബൽ വൈസ് പ്രസിഡന്റ് മാത്യു കല്ലടിക്കോട്, ഗ്ലോബൽ സെക്രട്ടറി ചാർളി മാത്യു, ഷേർളി റാവു, സുജ തോമസ്, അഡ്വ.റെജിമോൻ ജോസഫ്, ജോസ് മുക്കട, അഡ്വ.ബോബി ബാസ്റ്റിൻ, ജോസ് വടക്കേക്കര, ബെന്നി ചിറ്റേട്ട്, സണ്ണി ഏറനാട്ട് എന്നിവർ പ്രസംഗിച്ചു.
ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നിർദേശത്തിൽ പ്രതിഷേധം
12:27 AM Sep 29, 2022 | Deepika.com