കൊച്ചി: ദേശീയപാത 85 ന്റെ ഭാഗമായ എറണാകുളം-പുത്തന്‍കുരിശ് - വരിക്കോലി-മാനാന്തോടം റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച മാധ്യമ വാര്‍ത്തകളില്‍ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം തേടി. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി നിർദേശം.
ഹര്‍ജികള്‍ നാളെ പരിഗണിക്കാനായി മാറ്റി. റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടിയെടുക്കണമെന്നും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
ദേശീയപാതയില്‍ പുത്തന്‍കുരിശ് - വരിക്കോലി, മാനാന്തോടം ഭാഗത്തെ വലിയ കുഴികള്‍ സംബന്ധിച്ച മാധ്യമ വാര്‍ത്തയില്‍ ഹൈക്കോടതി ദേശീയപാത അഥോറിറ്റിയുടെ വിശദീകരണം തേടിയിരുന്നു.
2020 ല്‍ ഈ പാത ദേശീയപാത അഥോറിറ്റിക്ക് കൈമാറിയെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അറ്റകുറ്റപ്പണി നടത്തുന്നതിന്റെ തുക തങ്ങളാണ് നല്‍കുന്നതെന്നും ദേശീയപാത അഥോറിറ്റി അറിയിച്ചു.
റോഡിന്റെ ശോച്യാവസ്ഥ: കോടതി വിശദീകരണം തേടി
12:18 AM Sep 29, 2022 | Deepika.com