കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അഞ്ചു വർഷത്തേക്കു നിരോധനം ഏര്‍പ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ (പിഎഫ്ഐ ) പ്രവർത്തകർ ഉൾപ്പെട്ട അക്രമസംഭവങ്ങളും കേസുകളും മുന്‍പ് എറണാകുളം ജില്ലയിലും. സംഘടനയുടെ പ്രവർത്തകർ നേരിട്ട് ഉൾപ്പെട്ട ഏതാനും കേസുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കേരളത്തെയാകെ നടുക്കിയ എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി അഭിമന്യു (20)വിന്റെ കൊലപാതകത്തിനു പിന്നിൽ പിഎഫ്ഐയുടെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്നു പോലീസ് കണ്ടെത്തിയിരുന്നു.
2018 ജൂലൈ രണ്ടിനായിരുന്നു എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരുൾപ്പടെ 16 അംഗ സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നു തെളിഞ്ഞു.
മഹാരാജാസ് കോളജ് കാമ്പസില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകരും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അഭിമന്യു കൊലക്കേസിൽ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം 2018 സെപ്റ്റംബര്‍ 24 ന് എറണാകുളത്തെ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിൽ 16 പേര്‍ക്കെതിരെയാണു കുറ്റം ചുമത്തിയത്.
കൊലപാതകത്തില്‍ 30 പേര് പ്രതികളാണെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ മാത്രമാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടത്. 2010 ല്‍ അധ്യാപകന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളിലൊരാളായ മനാഫ് അഭിമന്യു കൊലപാതകക്കേസിലെ 13-ാം പ്രതിയാണ്.
2006 ഓഗസ്റ്റ് 15 ന് കളമശേരി പാനായികുളത്തെ ഓഡിറ്റോറിയത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ സിമിയുടെ പേരില്‍ രഹസ്യയോഗം ചേര്‍ന്നെന്ന കേസും കേരളത്തിലെ നിരോധിത സംഘടനയുടെ ചരിത്രത്തിന്റെ ഭാഗമാണ്.
കേസിൽ ഈരാറ്റുപേട്ട നടയ്ക്കല്‍ പീടിയാക്കല്‍ ഹാരിസ് എന്ന പി.എ. ഷാദുലി, സഹോദരീ ഭര്‍ത്താവ് പേരകത്തുശേരില്‍ അബ്ദുള്‍ റാസിക്ക്, വടക്കേക്കര അമ്പഴത്തിങ്കല്‍ ഷമ്മി എന്ന ഷമ്മാസ്, ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില് അന്‍സാര്‍ എന്ന അന്‍സാര്‍ നദ് വി, പാനായിക്കുളം ജാസ്മിന് മന്‍സിലില്‍ നിസുമോന്‍ എന്ന നിസാമുദ്ദീന്‍, എന്നിവരെ എന്‍ഐഐ കോടതി ശിക്ഷിച്ചു.
പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, ഗൂഢാലോചന, നിരോധിത സംഘടനയില്‍ പങ്കാളിയാകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഷാദുലിക്കും അബ്ദുള്‍ റാസിക്കിനും 14 വര്‍ഷം തടവും 60,000 രൂപ പിഴയും മറ്റു പ്രതികള്‍ക്ക് 12 വര്‍ഷം തടവും 55,000 രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷിച്ചത്.
എന്നാൽ കുറ്റങ്ങൾ തെളിയിക്കാന്‍ മതിയായ രേഖകളില്ലെന്ന് കണ്ടെത്തി ഹൈക്കോടതി ഡിവിഷന് ബെഞ്ച് അഞ്ചു പ്രതികളെ വെറുതെ വിട്ടു. ആദ്യം പ്രതിയാക്കുകയും പിന്നീട് മാപ്പു സാക്ഷിയാക്കുകയും ചെയ്ത വ്യക്തിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍.
അഭിമന്യു, പാനായികുളം ക്യാന്പ്! പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ ജില്ലയിലും
12:16 AM Sep 29, 2022 | Deepika.com