കൊച്ചി: കലൂരില്‍ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. സംഭവത്തിന് പിന്നാലെ സംസ്ഥാനം വിട്ട കാസര്‍ഗോഡ് സ്വദേശി കെ.എ മുഹമ്മദ് ഹസനെ കേരള കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയതായാണ് വിവരം.
അതിനിടെ ഹസനെ കൊലപ്പെടുത്തിയശേഷം കലൂരില്‍ നിന്ന് കാറില്‍ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളെയും പോലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സിദ്ദു രവീന്ദ്രനാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് പാലാരിവട്ടം പോലീസ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ഹസനേയും ഇന്ന് കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം. രക്ഷപ്പെടാനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
കൊച്ചി പനയപ്പിള്ളി അമ്മന്‍കോവില്‍ പറമ്പില്‍ ചെല്ലമ്മ വീട്ടില്‍ രാധാകൃഷ്ണന്റെ മകന് എം.ആര്.രാജേഷ്(27) ആണ് 24ന് അർധരാത്രി കുത്തേറ്റ് മരിച്ചത്. കൊലയ്ക്കുശേഷം പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപെട്ടു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനുമുന്നില്‍ സ്വകാര്യ പരിപാടിയുടെ ഭാഗമായി രാത്രി വൈകി നടന്ന ലേസര്ഷോയ്ക്കും ഗാനമേളയ്ക്കുമിടയിലായിരുന്നു കൊലപാതകം.
പരിപാടിക്കിടെ മുഹമ്മദ് ഹസന് പരിപാടിക്കെത്തിയ യുവതിയോട് മോശമായി പെരുമാറിയിരുന്നു. ഷോയുടെ ലൈറ്റിംഗ് ജോലികള്‍ ഏറ്റെടുത്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് ഇത് ചോദ്യം ചെയ്തു. വിഷയം സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ രാത്രി എട്ടരയോടെ മുഹമ്മദ് ഹസനെ പരിപാടിയില്‍ നിന്ന് പുറത്താക്കി. ഷോ കഴിഞ്ഞ് 12ഓടെ ലൈറ്റുകളും മറ്റും അഴിച്ചുമാറ്റുന്നതിനിടെ സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ മുഹമ്മദ് ഹസന്, രാജേഷുമായി വാക്കുതര്‍ക്കവും കൈയേറ്റവുമുണ്ടായി. ഇതിനിടെ ഇതിനിടെ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് രാജേഷിനെ കുത്തുകയായിരുന്നു.
ഗാനമേളയ്ക്കിടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍
12:13 AM Sep 29, 2022 | Deepika.com