കൽപ്പറ്റ: വനം വകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി തിരികെ കിട്ടുന്നതിനു കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബം ഏഴു വർഷത്തിലധികമായി കളക്ടറേറ്റ് പടിക്കൽ നടത്തുന്ന സമരം ഒത്തു തീർക്കുന്നതിനു സിപിഐ ഇടപെടും.
പാർട്ടിയുടെ പുതിയ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ അറിയിച്ചതാണ് ഇക്കാര്യം. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ആവശ്യം ന്യായവും പരിഹരിക്കപ്പെടേണ്ടതുമാണ്. നിയമപരമായ ചില പ്രശ്നങ്ങളാണ് കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കുന്നതിനു തടസം. കാഞ്ഞിരത്തിനാൽ കുടുംബത്തിനു നീതി ലഭ്യമാക്കുന്നതിൽ സിപിഐ ജില്ലാ സെക്രട്ടറി എന്ന നിലയിൽ സാധ്യമായ ഇടപെടൽ നടത്തും.
വയനാട് ഗവ.മെഡിക്കൽ കോളജിനുള്ള സ്ഥിര നിർമാണം വടക്കേ വയനാട്ടിലെ ബോയ്സ് ടൗണിൽ നടത്താനാണ് സർക്കാർ തീരുമാനം. മെഡിക്കൽ കോളജിനു വേറെ സ്ഥലം ഉപയോഗപ്പെടുത്തുന്നതു നിലവിൽ സർക്കാരിന്റെയും ഇടതു മുന്നണിയുടെയും പരിഗണനയിൽ ഇല്ല. അവശ്യമെന്നു കണ്ടാൽ വിഷയം സർക്കാരും മുന്നണിയും ചർച്ച ചെയ്യും. കോട്ടത്തറ വില്ലേജിൽ മടക്കിമലയ്ക്കു സമീപം സൗജന്യമായി ലഭിച്ച ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കാനായിരുന്നു സർക്കാർ പദ്ധതി. ഇതുമായി സർക്കാർ ഏറെ മുന്നോട്ടുപോയതാണ്. വിട്ടുകിട്ടിയ ഭൂമിയിലേക്കുള്ള റോഡ് നിർമാണം ഭാഗികമായി പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ് ഭൂമി പ്രകൃതിദുരന്ത സാധ്യാതാമേഖലയിലാണെന്ന അഭിപ്രായം ഉയർന്നത്. ഇതേത്തുടർന്നു ചുണ്ടയിൽ ഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കം ഫലപ്രാപ്തിയിലെത്തിയില്ല.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് വിലയ്ക്കുവാങ്ങി സർക്കാർ ഉടമസ്ഥതയിലാക്കാനുള്ള നീക്കവും ലക്ഷ്യത്തിലെത്തിയില്ല. പിന്നീടാണ് ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. വിദഗ്ധ സമിതി ശിപാർശ അനുസരിച്ചായിരുന്നു ഇത്.
മെഡിക്കൽ കോളജ് മുന്പു മടക്കിമലയ്ക്കു സമീപം ഏറ്റെടുത്ത ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരങ്ങൾ ശ്രദ്ധയിലുണ്ട്. ജനാധിപത്യ രാജ്യത്തു സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിൽക്കവിഞ്ഞ പ്രാധാന്യം ആക്ഷൻ കമ്മിറ്റിയുടെ സമരങ്ങളിൽ കാണുന്നില്ല.
പാർട്ടിയുടെയും ഇടതു മുന്നണിയുടെയും ശക്തികരണത്തിനു പ്രഥമ പരിഗണന നൽകിയുള്ള പ്രവർത്തനങ്ങളാണ് ജില്ലാ സെക്രട്ടറി എന്ന നിലയിൽ നടത്തുക. ജില്ലയിൽ കാർഷിക, ആദിവാസി, വ്യാപാര മേഖലകളിൽ പ്രശ്നങ്ങൾ നിരവധിയാണ്. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ലഘൂകരണത്തിനു ശാസ്ത്രീയ പദ്ധതികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കക്ഷിരാഷട്രീയത്തിനു അതീതമായി യോജിച്ച പരിശ്രമം ഉണ്ടാകണം.
അർഹരായവർക്കെല്ലാം പട്ടയം ലഭിക്കണം. ഭൂമിയും വീടും ഇല്ലാത്ത ആദിവാസി കുടുംബങ്ങൾ ജില്ലയിലുണ്ട്. കൈവശഭൂമിക്കു രേഖയില്ലാത്തതും ആദിവാസികൾ നേരിടുന്ന പ്രശ്നമാണ്. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനു ശ്രമിക്കുമെന്നും ബാബു പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് എ.എസ്. ഗരീഷ് അധ്യക്ഷത വഹിച്ചു. ജോമോൻ ജോസഫ് സ്വാഗതവും നിസാം കെ. അബ്ദുള്ള നന്ദിയും പറഞ്ഞു.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂസമരം: സിപിഐ ഇടപെടും
12:10 AM Sep 29, 2022 | Deepika.com