മട്ടന്നൂർ: വിമാനത്താവളവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. റൺവെ വികസനവും വ്യവസായ കേന്ദ്രങ്ങൾക്കുള്ള സ്ഥലമെറ്റെടുപ്പും വേഗത്തിലാക്കുമെന്ന് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു.
കാനാട്, കല്ലേരിക്കര മേഖലയിലെ 17 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്. റൺവെ വികസനത്തിനായി വിഭവങ്ങളുടെ വിലനിർണയം നടന്നുകൊണ്ടിരിക്കുകയാണ്.
വിമാനത്താവള പരിസരത്ത് ലൈറ്റനിംഗ് ഏരിയയ്ക്കായി ഭൂമി ഏറ്റെടുത്തപ്പോൾ തൊട്ടടുത്തുള്ള അഞ്ച് കുടുംബങ്ങളുടേത് ഏറ്റെടുത്തിരുന്നില്ല. അവർക്ക് അവിടെ താമസിക്കാനുള്ള ബുദ്ധിമുട്ട് പറഞ്ഞ സാഹചര്യത്തിൽ ആ ഭൂമികൂടി ഉടൻ ഏറ്റെടുക്കും. ഇതിനായി ജില്ലാ കളക്ടർ നേരത്തെ സർക്കാരിലേക്ക് കത്തയച്ചിരുന്നു. കൂടാതെ കാനാട് മേഖലയിൽ വിമാനത്താവള പ്രവൃത്തികൾക്കിടെ മണ്ണും കല്ലും ചെളിയും ഒഴുകിയെത്തി കുടിയൊഴിപ്പിക്കപ്പെട്ടവരുൾപ്പെടെയുള്ള 12 കുടുംബങ്ങളുടെ പാർപ്പിടപ്രശ്നം ഒരു പ്രത്യേക വിഷയമായി പരിഹരിക്കും.
അതിനുള്ള തുക നൽകി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. റൺവെ വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനാൽ അവർക്ക് പുനരധിവാസ പാക്കേജുണ്ട്. സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ പണം സർക്കാർ കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്.
ഇതോടൊപ്പം വ്യവസായ ആവശ്യത്തിന് ഈ പരിസരത്ത് 5000 ഏക്കറോളം ഭൂമി ഏറ്റെടുക്കണം. വെള്ളിയാംപറമ്പിലെ കിൻഫ്ര പാർക്കിലെ ആദ്യഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും. അവിടേക്ക് ആവശ്യമായ വെള്ളമെത്തിക്കാൻ പദ്ധതി തയാറാക്കും. അതിനുള്ള രണ്ടര ഏക്കറോളം ഭൂമി കിൻഫ്രയുടെ കൈവശമുണ്ട്.
പഴശി ഡാമിൽനിന്ന് പൈപ്പ് ലൈൻ ഇട്ട് വെള്ളം എത്തിക്കണം. അതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെടുത്തിയതായും എംഎൽഎ പറഞ്ഞു.
കണ്ണർ വിമാനത്താവളം! വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം
11:27 PM Sep 28, 2022 | Deepika.com