കാസർഗോഡ്: ദേശീയ പാതനിർമാണവുമായി ബന്ധപ്പെട്ട വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. പല സ്ഥലത്തും റോഡുകൾ ഉയർത്തിയും ചില സ്ഥലത്ത് താഴ്ത്തിയും നിർമിക്കുന്നതു കാരണം റോഡിൽ നിന്ന് കടകളിലേക്ക് പോകാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണുള്ളത്. കൂടാതെ റോഡിൽ നിന്ന് യു-ടേണ്‍ എടുത്ത് കടകളിലേക്കും സമാന്തരപാതകളിലേക്കും കിലോമീറ്ററുകൾ സഞ്ചരിച്ചാലെ സാധിക്കു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാൽ ദേശീയ പാതയിൽ നിന്ന് ഇരുവശങ്ങളിലേക്കും പോകുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കണമെന്നും നിലവിലെ ഭൂമിക്ക് സമാന്തരമായി പാത നിർമിക്കാൻ ശ്രമിക്കണം.പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥ തലത്തിൽ നടന്നുവരുന്നത്. ഇതിനു സാവകാശം വേണം. ബദൽ ഉത്പന്നങ്ങൾ ഉണ്ടാവുകയും ജനങ്ങളെ ബോധവത്കരിക്കുകയും വേണം. ഇവ നടത്താതെ വ്യാപാരികളെ മാത്രം പിഴയടപ്പിച്ച് പ്ലാസ്റ്റിക്ക് നിരോധനം നടത്തുന്നത് അപഹാസ്യമാണ്. വ്യാപാരി ക്ഷേമബോഡിൽ നിന്ന് വ്യാപാരികൾക്ക് നൽകി വരുന്ന ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 1300 രൂപയായി വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും ക്ഷേമപെൻഷൻ 1600 രൂപ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ്പ്രസിഡന്റുമാരായ കെ.അഹമ്മദ് ഷെരീഫ്, പി.സി.ജേക്കബ്, എ.ജെ.ഷാജഹാൻ, ദേവരാജൻ, ഷിബിൻരാജ് എന്നിവർ പങ്കെടുത്തു.
ദേശീയപാത നിർമാണം: ആശങ്കകൾ പരിഹരിക്കണമെന്ന് കെവിവിഇഎസ്
01:05 AM Sep 28, 2022 | Deepika.com