പയ്യന്നൂർ: നിയമനം ലഭിച്ച ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറുന്പോൾ അധ്യാപകരുടെ സീനിയോരിറ്റി പൂർണമായും നഷ്ടപ്പെടുന്ന പതിറ്റാണ്ടുകൾക്ക് മുന്പുണ്ടാക്കിയ ഉത്തരവ് പൊളിച്ചെഴുതണമെന്ന് അധ്യാപകരുടെ സംസ്ഥാനതല കൂട്ടായ്മ. കണ്ണൂർ, കാസർഗോഡ്, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ അധ്യാപക ക്ഷാമം ഉണ്ടായിരുന്ന കാലത്തുള്ള ഉത്തരവ് മാറ്റണമെന്നാണ് ആവശ്യം. ഈ ജില്ലകളിൽ നിയമനം ലഭിച്ച പലരും പിന്നീട് സൗകര്യപ്രദമായ മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്തുന്ന അവസ്ഥ വ്യാപകമായപ്പോഴായിരുന്നു 57 വർഷം മുന്പ് ഇത്തരമൊരു നിയമം പാസാക്കിയത്. എന്നാൽ അധ്യാപകക്ഷാമം പരിഹരിക്കപ്പെട്ടിട്ടും പഴയ നിയമം ഭേദഗതി ചെയ്തില്ലെന്നാണു പരാതി. അഞ്ചു വർഷം മുതൽ 20 വർഷം വരെ സീനിയോരിറ്റിയുള്ള അധ്യാപകർക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചാൽ സീനിയോരിറ്റി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുമൂലം നിലവിലുള്ളത്. മറ്റു ജില്ലകളിൽ ജോലി ലഭിക്കുന്നവർ അഞ്ചുവർഷം കഴിഞ്ഞു മാത്രമേ സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാവൂവെന്നാണ് നിയമം. അല്ലാത്തപക്ഷം സ്വന്തം സൗകര്യാർത്ഥം സ്ഥലം മാറുന്നവരുടെ സർവീസ് സീനിയോരിറ്റി ഒഴിവാക്കി സ്ഥലംമാറ്റം കിട്ടിയിടത്ത് ഏറ്റവും ജൂണിയറായി ജോയിൻ ചെയ്യണമെന്നാണു വ്യവസ്ഥ.
1968 ൽ നടപ്പാക്കിയ ഉർദു, അറബി തുടങ്ങിയ പാർടൈം ജൂണിയർ ഭാഷാ അധ്യാപകരെ ബാധിക്കുന്ന
സമാന ഉത്തരവ് അധ്യാപകസംഘടനയുടെ ഇടപെടൽമൂലം മുന്പ് പിൻവലിച്ചിരുന്നതായും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഒരു ജില്ലയിൽ ജോലി കിട്ടിയശേഷം അതേ തസ്തികയിൽ ഇതര ജില്ലകളിൽ അപേക്ഷിക്കാൻ പാടില്ലെന്ന പിഎസ്സി നിയമമാണ് മാതൃജില്ലയിൽ എത്താനാകാത്ത അവസ്ഥ ഉണ്ടാക്കിയത്. സർവീസിൽനിന്ന് ലീവെടുത്ത് വിദേശത്തും മറ്റും ജോലി ചെയ്തു തിരിച്ചുവരുന്നവർക്ക് ലീവ് കാലം സർവീസ് കാലമായി പരിഗണിച്ച് സ്ഥാനക്കയറ്റം നൽകിയിരുന്നു. അതേസമയം സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ രണ്ട് ജില്ലകളിൽ ജോലി ചെയ്തതിന്റെ പേരിൽ അവരുടെ പത്തും ഇരുപതും വർഷത്തെ സീനിയോരിറ്റി പരിഗണിക്കാത്തത് ശരിയല്ലെന്നാണ് അധ്യാപകർ പറയുന്നത്. സ്ഥാനമാറ്റം ലഭിച്ച അധ്യാപകരുടെ സീനിയോരിറ്റി പരിഗണിക്കുമെന്ന് 2008 ൽ അന്നത്തെ ഡിപിഐ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ധാരണയാക്കിയിരുന്നതായും അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ഇതനുസരിച്ചുള്ള നടപടികൾ ഉണ്ടായില്ല. അതിനിടെയാണ് ജില്ലകൾ മാറി സ്ഥലംമാറ്റം ലഭിച്ച അധ്യാപകരിൽ ഈ ദുരവസ്ഥ ഇന്നും തുടരുന്നത്. അതിനാൽ 57 വർഷം മുമ്പ് അന്നത്തെ സാഹചര്യത്തിൽ ഉണ്ടാക്കിയ നിയമം പൊളിച്ചെഴുതണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിൽ അധ്യാപകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
സ്ഥലം മാറ്റം: 57 വർഷം മുമ്പുണ്ടാക്കിയ നിയമം ഭേദഗതി ചെയ്യണമെന്ന് അധ്യാപകർ
01:05 AM Sep 28, 2022 | Deepika.com