ബേക്കൽ: 83 വയസുള്ള ദേവേട്ടനും പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ മറ്റ് അന്തേവാസികളും മനസില്‍ സൂക്ഷിക്കും ഈ ടൂറിസം ദിനം. ജീവിതത്തില്‍ എന്നോ നഷ്ടമായെന്ന് കരുതിയ സന്തോഷത്തിന്റെ നിമിഷങ്ങള്‍ അവര്‍ പള്ളിക്കരയിലെ ബീച്ചില്‍ വീണ്ടെടുത്തു. പള്ളിക്കര റെഡ് മൂണ്‍ ബീച്ചില്‍ ഒരു ദിവസം മുഴുവന്‍ ഇവര്‍ മതി മറന്ന് ആഘോഷമാക്കി. പാട്ടും കളികളുമായി കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികളും ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഓരോ നിമിഷവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അനുഭവങ്ങളാണ് ആ ജീവിതങ്ങള്‍ക്ക് സമ്മാനിച്ചത്.
കോവിഡ് കാലത്ത് വൃദ്ധസദനത്തിലെ താമസക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മൂന്നു കൊല്ലത്തോളമായി പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. നല്ല മാറ്റങ്ങള്‍ എന്നും സമൂഹത്തിന് അനിവാര്യമാണ്. വാര്‍ധക്യ കാലത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യരിലും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ടെന്ന് തിരിച്ചറിഞ്ഞ്, അവരുടെ മാനസികോല്ലാസത്തിന് കൂടി പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പരിപാടികള്‍ സാമൂഹ്യ നീതി വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. അങ്ങനെയാണ് ഇവിടുത്തെ 20 അന്തേവാസികള്‍ക്കും പള്ളിക്കര ബീച്ചിലെത്താനായത്.
വൃദ്ധസദനത്തിലെ താമസക്കാരുടെ സുരക്ഷയില്‍ യാതൊരു വിധത്തിലുള്ള വീഴ്ചയും വരുത്താതെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ബീച്ചില്‍ ഒരുക്കിയിരുന്നു. പ്രായമായ മനുഷ്യരെ വൃദ്ധ സദനത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഏകാന്തതയുടെ തടവറയിലേക്ക് തള്ളിവിടാതെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ലോകം അവര്‍ക്ക് മുന്നില്‍ തുറന്നു കൊടുക്കുകയാണ് വേണ്ടത് എന്ന സന്ദേശവും ഈ പരിപാടിയിലൂടെ സമൂഹത്തിന് നല്കുന്നു.
സര്‍ക്കാരിതര ഏജന്‍സി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെ "ലൈറ്റ് ഓഫ് ഹാപ്പിനസ്' പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം, ചന്ദ്രഗിരി ലയണ്‍സ് ക്ലബ്, റെഡ് മൂണ്‍ ബീച്ച് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി നടത്തിയത്.
വൃദ്ധ മന്ദിരത്തിലെ താമസക്കാരുടെ ജീവിതത്തിന് കുറച്ചുകൂടെ ഊര്‍ജവും കരുത്തും നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടി നടത്തിയതെന്ന് ജില്ലാ സാമൂഹിക ഓഫീസര്‍ ഷീബ മുംതാസ് പറഞ്ഞു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി. ബിജു, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.എ. ബദറുല്‍ മുനീര്‍, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം അസി. പ്രഫ. ഡോ.ലക്ഷ്മി, എം.എം.നൗഷാദ്, എ. ഷാഫി നെല്ലിക്കുന്ന്, അക്കര ഫൗണ്ടേഷന് പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ സാജന് ആന്റണി, മോഹന്‍ദാസ് വയലാംകുഴി, ഡോ.എം. കാര്‍ത്തിക, എ.വിപിന്‍ എന്നിവര്‍ സംബന്ധിച്ചു.
എല്ലാം മറന്ന് ആഘോഷം; അറബിക്കടലിന്റെ തീരത്ത് ഉല്ലാസത്തിന്റെ ഒരു ദിനം
01:05 AM Sep 28, 2022 | Deepika.com