ഇരിട്ടി: ആറളം ഫാമിൽ കൊന്നും കൊലവിളിച്ചും കാട്ടാനക്കൂട്ടം താണ്ഡവമാടുന്പോൾ മനുഷ്യജീവന് പുല്ലുവില. വർഷം കഴിയുന്തോറും ആറളം വന്യജീവി സങ്കേതത്തിൽനിന്ന് കൂടുതൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നു.
ആറളം ഫാം വഴി നാട്ടിലേക്കിറങ്ങാൻ ആനത്താരകൾ രൂപപ്പെട്ടതു പോലെ ഫാം പിന്നിട്ട് 20 കിലോമീറ്റർ ദൂരെ അത്തിത്തട്ട്, പായംമുക്ക് മേഖല വരെയെത്തി തിരികെ ഫാമിലേക്ക് മടങ്ങുന്ന കാട്ടാനക്കാഴ്ചകളിൽ ചോരയിൽ പിടയുന്ന മനുഷ്യജീവിതങ്ങളുടെ കദന പരമ്പരകൾ തുടരുകയാണ്.
കഴിഞ്ഞ എട്ടു വർഷത്തിനിടെ കാട്ടാനയാക്രമണത്തിൽ ആറളം ഫാമിൽ ഇതുവരെ കൊല്ലപ്പെട്ടത് 12 പേരാണ്. രണ്ടു മാസം മുന്പ് ആദിവാസിയായ ദാമുവിനെ കാട്ടാന കുത്തിക്കൊന്നതിന്റെ ഞെട്ടൽ വിട്ടുമാറുംമുന്പാണ് ഇന്നലെ രാത്രി വാസുവിനെ കാട്ടാന കൊലപ്പെടുത്തിയത്. ഫാമിലെ ചെത്തുതൊഴിലാളി മട്ടന്നൂർ കൊളപ്പ പാണലാട്ടെ റിജേഷിനെ കഴിഞ്ഞ ജനുവരി 31ന് ബ്ലോക്ക് ഒന്നിലാണ് കാട്ടാന ഓടിച്ച് ചവിട്ടിക്കൊന്നത്. റിജേഷ് അടക്കം നാല് തൊഴിലാളികൾ തെങ്ങു ചെത്താൻ പോകുന്നതിനിടെയാണ് ആനയ്ക്ക് മുന്നിൽപെട്ടത്. തൊഴിലാളികൾ ചിതറിയോടുന്നതിനിടയിലാണ് റിജേഷിനെ ആന പിന്തുടർന്ന് ചവിട്ടിക്കൊന്നത്.
2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിച്ചത്.2015 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെ കാട്ടാന കുത്തിവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ബാലൻ ഏപ്രിൽ നാലിന് മരിച്ചു.
2017ലാണ് ആറളം ഫാം മേഖലയിൽ ഏറ്റവുമധികം പേർ കാട്ടാനകളുടെ വിഹാരത്തിൽ മരിച്ചത്. അഞ്ചു പേർ അക്കൊല്ലം കൊല്ലപ്പെട്ടു. ഈ വർഷം ജനുവരി പത്തിന് നരിക്കടവിലെ അഞ്ചാനിക്കൽ ബിജു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി രണ്ടിന് അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, മാർച്ച് എട്ടിന് ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തിൽ വച്ച് റജി എന്നിവരും ആനയാക്രമണത്തിൽ കൊല്ലപ്പെട്ടു.
2018 ഒക്ടോബർ 29ന് ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസംബർ എട്ടിന് ആദിവാസിയായ കുഷ്ണൻ ചപ്പിലി, 2020 ഏപ്രിൽ 26ന് ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ എന്നിവരും കാട്ടാനകളുടെ മസ്തകങ്ങളിൽ പിടഞ്ഞു മരിച്ചു. ഇതേവർഷം ഒക്ടോബർ 31ന് ആറളം ഫാമിലെ ആദിവാസി യുവാവ് സതീഷ്(ബബീഷ്) വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. കാട്ടുപന്നി കുത്തി ഒരാളും മലാൻ കുറുകേ ചാടി മറ്റൊരാളും ഇതേ കാലയളവിൽ ഫാം മേഖലയിൽ മരിച്ചു.
2021 സെപ്റ്റംബർ 26ന് പുലർച്ചെ ഏഴിന് പെരിങ്കരിയിൽ ചെങ്ങഴശേരി ജസ്റ്റിൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കുടക് വനത്തിൽനിന്നും പുഴ കടന്ന് പേരട്ടയിലൂടെ പത്തു കിലോമീറ്റർ അകലെയുള്ള ജനവാസകേന്ദ്രത്തിൽവച്ചാണ് രാവിലെ ദേവാലയത്തിലേക്കു ഭാര്യയ്ക്കൊപ്പം ബൈക്കിൽ പോകവം ജസ്റ്റിനെ കാട്ടാന ആക്രമിച്ചത്. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാട്ടാനക്കലിയിൽ വീണ്ടും മരണം
01:02 AM Sep 28, 2022 | Deepika.com