വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അന്പലപ്പാറ ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി
12:30 AM Sep 28, 2022 | Deepika.com
തിരുവിഴാംകുന്ന് : അന്പലപ്പാറ, ഇരട്ടവാരി, കരടിയോട്, കാപ്പുപറന്പ്, തൊടുക്കാട് മലയോര പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും പ്രദേശ വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നും വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് അർഹമായ നഷ്ട പരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് അന്പലപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ അന്പലപ്പാറ ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗത്തിൽ വാർഡ് മെന്പർ നൂറുൽ സലാം, ടി.സാദിഖ്, പി.കെ. സുധീർ. വി.ടി. അഫ്സൽ ബാബു, സി.കെ. കുഞ്ഞയമ്മു, വി.ടി. റിയാസ് ബാബു, ടി.മഖ്ബൂൽ, പി.കെ. ഉസ്മാൻ, വി.ടി. ഷംസുദ്ധീൻ, കെ.നജീബ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നീലിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർക്ക് പരാതി നല്കി. കരടിയോട് മുതൽ അന്പലപ്പാറ വരെയുള്ള ഭാഗങ്ങളിൽ ഹാഗിംഗ് ഫെൻസിംഗ് എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നും വന്യമൃഗശല്യമുള്ള മേഖലകളിൽ വാച്ചർമാരെ കൂടുതലായി നിയോഗിക്കണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ ഹോസ്പിറ്റൽ ചെലവ് വനം വകുപ്പ് വഹിക്കണമെന്നും അർഹമായ നഷ്ടപരിഹാരം നല്കണമെന്നും പരാതിയിൽ നാട്ടുകാർ ആവശ്യപ്പെട്ടു.