കൊച്ചി: പ്രഫഷണൽ നാടകങ്ങൾക്ക് ആസ്വാദകർ കുറയുന്നുവെന്ന ആവലാതികൾ ഇവിടെ അപ്രസക്തമാകുന്നു. പാലാരിവട്ടം പിഒസിയിലെ നിറഞ്ഞ സദസിനെ സാക്ഷിയാക്കിയുള്ള നാടകാവതരണങ്ങൾ, ഏതാനും ദിവസങ്ങളായി കൊച്ചിയുടെ സായാഹ്നങ്ങൾക്കു സർഗശോഭ പകരുകയാണ്.
കെസിബിസി മീഡിയ കമ്മീഷൻ ഒരുക്കുന്ന 33-ാമത് പ്രഫഷണൽ നാടകമേളയിലാണ് കേരളത്തിലെ പ്രമുഖ സമിതികൾ നാടകങ്ങൾ അവതരിപ്പിക്കുന്നത്. ദിവസവും 600- 700 പേരാണ് നാടകം കാണാനെത്തുന്നതെന്നു മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ പറഞ്ഞു.
കേരളത്തിലെ പ്രമുഖ നാടകസമിതികൾ സമർപ്പിക്കുന്ന സ്ക്രിപ്റ്റുകളിൽ നിന്നു തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് പിഒസിയിൽ അവതരിപ്പിക്കുന്നത്. കലാമേന്മയ്ക്കൊപ്പം സമൂഹത്തിനു മൂല്യ, ധാർമിക കാഴ്ചപ്പാടുകളുടെ പ്രോത്സാഹനവും നൽകുന്ന നാടകങ്ങളാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്നതു പിഒസിയിലെ നാടകമേളയുടെ സവിശേഷതയാണ്. പ്രമുഖ സമിതികളുടെ പുതിയ നാടകങ്ങളുടെ ആദ്യ അവതരണമെന്ന നിലയിലും നാടകമേള ശ്രദ്ധേയമാകുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജാതിമതഭേമന്യേ നാടകപ്രേമികൾ ഇവിടെ നാടകങ്ങൾ ആസ്വാദകരെത്തുന്നുണ്ടെന്നത് സന്തോഷകരമാണെന്നു പിഒസി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, കൊല്ലം അശ്വതിഭാവനയുടെ വേനൽ മഴ, കോട്ടയം സുരഭിയുടെ കാന്തം, ചങ്ങനാശ്ശേരി അണിയറയുടെ നാലുവരിപ്പാത, ആറ്റിങ്ങൽ ശ്രീധന്യയുടെ ലക്ഷ്യം, കൊല്ലം അസീസിയുടെ ജലം, കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന, വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ, കൊല്ലം ആവിഷ്കാരയുടെ ദൈവം തൊട്ട ജീവിതം, പാലാ കമ്യൂണിക്കേഷന്റെ അകം പുറം എന്നീ നാടകങ്ങളാണ് ഇക്കുറി മേളയിലുള്ളത്.
കോവിഡിന്റെ ഇടവേളയ്ക്കുശേഷമുള്ള നാടകമേള എന്ന നിലയിലും വലിയ ആവേശത്തോടെയാണു ഇക്കുറി നാടകമേള കാണികൾ ഏറ്റെടുത്തത്. ദിവസവും വൈകിട്ട് ആറിനാണ് നാടകം ആരംഭിക്കുന്നത്. നാലിനു തന്നെയെത്തി സീറ്റുകളുറപ്പിക്കുന്നവരുമുണ്ട്. തിരക്കഥാകൃത്ത് ബെന്നി പി. നായരന്പലം, നാടക നിരൂപകൻ ടി.എം. ഏബ്രഹാം, കലാകാരിയും എഴുത്തുകാരിയുമായ ഷേർളി സോമസുന്ദരം എന്നിവരാണ് ഇക്കുറി നാടകങ്ങൾ വിലയിരുത്തുന്നത്.
സംവിധായകൻ സിബി മലയിൽ ഉൾപ്പടെയുള്ള പ്രമുഖരും പിഒസിയിൽ നാടകങ്ങൾ കാണാനെത്തുന്നുണ്ട്. മേള 29നു സമാപിക്കും. മികച്ച നാടകങ്ങൾക്കു പുരസ്കാരം നൽകും.
നാടകങ്ങൾക്കു നല്ലകാലം
12:22 AM Sep 28, 2022 | Deepika.com