കൊച്ചി: ഉത്തരവിറങ്ങി ഒരുവർഷം പിന്നിട്ടിട്ടും തുറന്നിരുന്ന കലൂർ അറവുശാലയ്ക്ക് ഒടുവിൽ പൂട്ടുവീണു. കോടതിയലക്ഷ്യമെന്ന "വാൾ' തലയ്ക്കു മുകളിൽ വന്നതോടെയാണ് ഗത്യന്തരമില്ലാതെ കോർപറേഷൻ അറവുശാല അടച്ചുപൂട്ടിയത്. കലൂര്‍ അറവുശാല അടച്ചുപൂട്ടണമെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും കരാറുകാരുമായി ഒത്തുകളിച്ച് അറവുശാല അടച്ചുപൂട്ടാതെയിരിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാല അടച്ചുപൂട്ടാനുള്ള ഉത്തരവ് ഇനിയും നടപ്പാക്കിയില്ലെങ്കില്‍ കോര്പറേഷന് സെക്രട്ടറി വിചാരണയ്ക്ക് വിധേയനാകേണ്ടി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് പൊടുന്നനെ അടച്ചുപൂട്ടല്‍ നടപടിയിലേക്ക് കോര്പറേഷന് കടക്കേണ്ടി വന്നത്.
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കലൂര്‍ അറവുശാല അടച്ചുപൂട്ടണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത് 2021 ഓഗസ്റ്റിലാണ്. അറവുശാലയുടെ ഉടമസ്ഥരായ കൊച്ചി കോര്‍പറേഷന്റെ ഭാഗത്തു നിന്നും നടപടിയില്ലാതെ വന്നതോടെ ജനുവരിയിൽ വീണ്ടും ഉത്തരവിറക്കി. എന്നാല്‍ ഉത്തരവു പാലിക്കാതെ മൂന്നുമാസം കൂടി പ്രവര്‍ത്തനാനുമതി നീട്ടി നല്‍കുകയാണ് കോര്പറേഷന് ചെയ്തത്.
ഒടുവിൽ ഉത്തരവ് നടപ്പാക്കാത്തതിന് കോര്പറേഷന് സെക്രട്ടറിക്കെതിരെ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചതോടെ നടപടി എടുക്കാന്‍ നിര്‍ബന്ധിതമായി. അറവുശാല അടച്ചുപൂട്ടാനുള്ള നോട്ടീസ് കരാറുകാര്‍ക്ക് കൈമാറിയെങ്കിലും കോര്‍പറേഷനെ വെല്ലുവിളിച്ച് അറവുശാല തുടര്‍ന്നും പ്രവര്‍ത്തിച്ചു. ഒടുവിൽ തിങ്കളാഴ്ച രാവിലെ 10.30ന് കോര്പറേഷന് റവന്യു ഇന്‍സ്പെക്ടര്‍ നേരിട്ടെത്തി അറവുശാല അടച്ചുപൂട്ടുകയായിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ സ്വന്തം നിലയില്‍ ഏര്‍പ്പെടുത്താമെന്ന് കരാറുകാരന് കോര്‍പറേഷനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ അറവുമൃഗങ്ങളുടെ രക്തം ശേഖരിക്കാനുള്ള സൗകര്യവും ബയോഗ്യാസ് പ്ലാന്റും ഉടന്‍ സ്ഥാപിക്കാമെന്നും കരാറുകാരന് ഉറപ്പു നല്കി. രക്തം ശേഖരിച്ച ശേഷം ബ്രഹ്മപുരത്തെ സംസ്കരണ പ്ലാന്റില്‍ കൊണ്ടു പോയി സംസ്കരിക്കും. ഇതിനായി അയ്യായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കാമെന്നാണ് കരാറുകാരന് സമ്മതിച്ചിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പാക്കി അറവുശാല തുറക്കാനുള്ള യത്നത്തിലാണ് കരാറുകാരൻ. അതുവരെ കശാപ്പിനായി കോര്പറേഷന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മാംസലഭ്യതയുടെ കാര്യം അനിശ്ചിതത്വമാകും. ഇത് നഗരത്തിലെ ഹോട്ടലുകളുടെയും കാറ്ററിംഗ് ഏജന്‍സികളുടെയും പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്കയുമുണ്ട്. അറവുശാല അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ഭാവികാര്യങ്ങള്‍ ആലോചിക്കുന്നതിനായി മേയറുടെ അധ്യക്ഷതയില്‍ അടുത്തദിവസം യോഗംചേരുമെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷ്റഫ് പറഞ്ഞു.
നടപടി കോടതിയലക്ഷ്യ‘വാള്' തലയ്ക്കുമുകളില്‍ വന്നപ്പോൾ
12:22 AM Sep 28, 2022 | Deepika.com