ആലുവ: വിശ്രമ സമയത്ത് ഷട്ടറുകൾ താഴ്ത്തിയിട്ട ശേഷം സ്വകാര്യ ബസിനുള്ളിലിരുന്ന് ലഹരിമരുന്ന് ഉപയോഗിച്ച രണ്ടു ജീവനക്കാർ എക്സൈസിന്റെ പിടിയിലായി. ആലുവ പുളിഞ്ചോട് സ്വദേശി അബ്ദുൾ നിയാസ് (23), ഏലൂർ പാതാളം സ്വദേശി നിസാം (21) എന്നിവരെയാണ് ആലുവ എക്സൈസ് സംഘം ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇവരിൽ തിന്ന് 180 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇരുവരും എറണാകുളം സിറ്റി സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ്.
രാവിലെ സർവീസ് കഴിഞ്ഞ ശേഷം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. സ്റ്റാൻഡിലെ മറ്റ് ബസ് ജീവനക്കാരുടെ പരാതിയെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയതും ഇരുവരെയും കസ്റ്റഡിയിലെടുത്തതും. സ്വകാര്യബസിലെ ചില ജീവനക്കാർ വിശ്രമസമയത്ത് ലഹരിമരുന്നും മദ്യവും ഉപയോഗിക്കുന്നതായി എക്സൈസിനു നേരത്തെയും നിരവധി പരാതി ലഭിച്ചിരുന്നു. മദ്യക്കുപ്പികൾ സ്റ്റാൻഡിനകത്ത് തന്നെ എറിഞ്ഞ് പൊട്ടിക്കുന്നതായും പരാതിയുണ്ട്.
ഡ്രൈവർ, കണ്ടക്ടർ, ഡോർ ചെക്കർ സ്ഥാനങ്ങൾ ഇവർ പരസ്പരം കൈമാറിയാണ് ബസ് ഓടിക്കുന്നത്. റൂട്ട് മാറി ഓടിച്ചാലോ സ്റ്റോപ്പിൽ നിർത്താതെ പോയാലോ ചോദ്യം ചെയ്താൽ ജീവനക്കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് പതിവാണ്.
ഷട്ടറിട്ട് ബസിനുള്ളിൽ ലഹരിമരുന്ന് ഉപയോഗം; രണ്ടു ജീവനക്കാർ അറസ്റ്റിൽ
12:22 AM Sep 28, 2022 | Deepika.com