കൊച്ചി: ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ അതിവേഗ സര്‍വീസ് എന്‍ഡ് ടു എന്‍ഡ് പ്രിയമേറുന്നു. സര്‍വീസ് ആരംഭിച്ച് രണ്ടുനാള്‍ പിന്നിടുമ്പോള്‍ സര്‍വീസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് നാലര മണിക്കൂര്‍ സമയത്തിനുള്ളില്‍ എത്തുന്നാമെന്നതിനാല് സര്‍വീസിനെ ആശ്രയിക്കുന്നവരില്‍ ഏറെയും ജോലിക്കാരാണ്.
തിങ്കളാഴ്ച മുതലാണ് സര്‍വീസ് ആരംഭിച്ചത്. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച ആദ്യ സര്‍വീസ് രാവിലെ 9.40 ഓടെ എറണാകുളത്ത് എത്തി. വൈകുന്നേരം 5.20 നായിരുന്നു മടക്കയാത്ര. രാത്രി 9.50 ബസ് തിരുവനന്തപുരത്ത് എത്തി. ഇടയില്‍ കൊല്ലത്തും ആലപ്പുഴയിലും മാത്രമേ സ്റ്റോപ്പുകള്‍ ഉള്ളു. കണ്ടക്ടര്‍ ഇല്ല എന്നതാണ് സര്‍വീസിന്റെ മറ്റൊരു പ്രത്യേകത. കണ്ടക്ടര്‍ കം ഡ്രൈവര്‍ പദ്ധതിയുടെ പരീക്ഷണ ശ്രമം കൂടിയായിരുന്നു ഇത്.
തിരുവനന്തപുരത്തു നിന്നുള്ള ആദ്യ ദിവസത്തെ ട്രിപ്പില്‍ എല്ലാ സീറ്റിലും ബുക്കിംഗ് ഉണ്ടായിരുന്നു. മടക്കയാത്രയില്‍ ആളുകള്‍ കുറവായിരുന്നു. എറണാകുളത്തേക്കുള്ള ഇന്നലെ രാവിലെത്തെ ട്രിപ്പിലും യാത്രക്കാര്‍ കുറവായിരുന്നു. പക്ഷെ മടക്കയാത്രയില്‍ ബുക്കിംഗ് ഏറെയുണ്ടായിരുന്നു. സര്‍വീസിനെ കുറിച്ച് ആളുകള്‍ അറിഞ്ഞു വരുന്നതേയുള്ളൂ എന്നും വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും എറണാകുളം ഡിടിഒ സാജന് സ്കറിയ പറഞ്ഞു.
പുഷ്ബാക്ക് സീറ്റുകളോട് കൂടിയ എസി ലോഫ്ളോര്‍ ബസുകളാണ് സര്‍വിസ് നടത്തുന്നത്. ഞായറാഴ്ചയും ഇതര അവധി ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകില്ല. ഓണ്‍ലൈന്‍ ബുക്കിംഗാണ് പ്രധാനമായും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും, ഫീഡര്‍ സ്റ്റോപ്പുകളുള്ള കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി എന്നിവിടങ്ങളില്‍നിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്. 408 രൂപയാണ് ടിക്കറ്റ് നിരക്ക്.
ശ്രദ്ധയാകർഷിച്ച് കെഎസ്ആര്‍ടിസിയുടെ എന്‍ഡ് ടു എന്‍ഡ് സര്‍വീസ്
12:20 AM Sep 28, 2022 | Deepika.com