തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മാതൃകാ ആന്റിറാബീസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നായകളിൽനിന്നു കടിയേറ്റ് വരുന്നവർക്കുള്ള ചികിത്സാ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനാണു മാതൃകാ ആന്റിറാബീസ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, ക്ലിനിക്, വാക്സിനേഷൻ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ആന്റിറാബിസ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും ഈ ക്ലിനിക്കിലുണ്ടാകും. ചികിത്സയ്ക്കെത്തുന്നവർക്ക് അവബോധവും കൗൺസലിംഗും നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ വർഷവും സെപ്റ്റംബർ 28നു ലോക റാബീസ് ദിനം ആചരിക്കുന്നു. ഈ വർഷത്തെ ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ആർട്സ് കോളജിൽ ഇന്നു രാവിലെ 10.15ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന കാമ്പയിന്റെ ഭാഗമായി സ്കൂളുകളിലും കോളജുകളിലും അവബോധം ശക്തിപ്പെടുത്തും. വിദ്യാർഥികളിലൂടെ അവബോധം കുടുംബങ്ങളിൽ വേഗത്തിലെത്തിക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായാണ് ഇത്തവണത്തെ റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം കോളജ് കാമ്പസിലാക്കിയത്.
‘ഏകാരോഗ്യം, പേവിഷബാധ മരണങ്ങൾ ഒഴിവാക്കാം’ എന്നതാണ് ഈ വർഷത്തെ ലോക റാബീസ് ദിന സന്ദേശം.
സംസ്ഥാനത്ത് നായകളിൽനിന്നു കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഈ വർഷത്തെ ലോക റാബീസ് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനും മരണങ്ങൾ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യവകുപ്പ് പരിശ്രമിക്കുന്നത്.
സർക്കാരിന്റെ വൺ ഹെൽത്ത് പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പേവിഷബാധ നിയന്ത്ര ണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നു. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്സിൻ സൗകര്യമുള്ള 573 സർക്കാർ കേന്ദ്രങ്ങളാണുള്ളത്. ഇമ്യൂണോഗ്ലോബുലിൻ നൽകുന്ന 43 സർക്കാർ സ്ഥാപനങ്ങളുമുണ്ട്. എത്ര വിശ്വസ്തരായ വളർത്തുമൃഗങ്ങൾ കടിച്ചാലും വാക്സിനേഷൻ എടുക്കണം. ഒപ്പം പ്രഥമ ശുശ്രൂഷയും വേണം.
ജില്ല, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മാതൃകാ ആന്റിറാബീസ് ക്ലിനിക്കുകൾ: മന്ത്രി
11:46 PM Sep 27, 2022 | Deepika.com